ന്യൂഡൽഹി: മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടമായവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റ മുപ്പതോളം സ്ത്രീകൾ വേഗത്തിൽ സുഖം പ്രാപിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും പ്രാദേശിക ഭരണകൂടം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. സംഭവത്തിനുപിന്നാലെ സ്ഥിതിഗതികൾ നിരീക്ഷിച്ച പ്രധാനമന്ത്രി മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നാല് തവണ സംസാരിച്ചു. കേന്ദ്രത്തിന്റെ പൂർണ പിന്തുണ അദ്ദേഹത്തിന് ഉറപ്പ് നൽകി.
“പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിലുണ്ടായ അപകടം അങ്ങേയറ്റം ദുഃഖകരമാണ്. അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഭക്തർക്ക് എന്റെ അഗാധമായ അനുശോചനമറിയിക്കുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ. ദുരിതബാധിതരെ പ്രാദേശിക ഭരണകൂടം സാധ്യമായ എല്ലാ രീതിയിലും സഹായിക്കുന്നുണ്ട്. ഇക്കാര്യത്തിൽ, ഞാൻ മുഖ്യമന്ത്രി യോഗി ജിയുമായി സംസാരിക്കുകയും സംസ്ഥാന സർക്കാരുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്,” എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു.
ജനങ്ങൾ ബാരിക്കേഡ് മറികടന്ന് തള്ളിക്കേറിയതോടെയാണ് അപകടമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രയാഗ്‌രാജിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പരിക്കേറ്റ എല്ലാവർക്കും നിലവിൽ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ രാത്രി മുതൽ മൗനി അമാവാസി മുഹൂർത്തം ആരംഭിച്ചതിനാൽ ധാരാളം തീർത്ഥാടകർ പ്രയാഗ്‌രാജിലേക്ക് എത്തിയിരുന്നു. ഇതോടെ പ്രയാഗ്‌രാജിൽ ഒരേസമയം എത്തിയ തീർത്ഥാടകരുടെ എണ്ണം പത്ത് കോടി കവിഞ്ഞു.