ചാലക്കുടിയിലെ പോട്ട ഫെഡറൽ ബാങ്കിലെ കവർച്ച ധൂർത്തടിച്ച കടം വീട്ടാനെന്ന് പൊലീസ്. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ അയച്ചു നൽകിയ പണം ധൂർത്തടിച്ച് തീർത്തു. പിന്നാലെ അടുത്തമാസം ഭാര്യ നാട്ടിലേക്ക് വരുന്നതായി മനസിലാക്കിയ റിജോ ആന്റണി ധൂർത്തടിച്ച പണം കണ്ടെത്താനാണ് മോഷണം നടത്താൻ തീരുമാനിച്ചത്. ഭാര്യയുടെ പണത്തിൽ നാട്ടിൽ ആഢംബര ജീവിതമാണ് ഇയാൾ നയിച്ചത്. ഭാര്യ നഴ്സാണ്.
കൂട്ടുകാർക്ക് ആഢംബര ഹോട്ടലുകളിൽ പാർട്ടി നടത്തിയും സ്റ്റാർ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചും പണം അളവില്ലാതെ ധൂർത്തടിക്കുന്നതായിരുന്നു ഇയാളുടെ രീതി. ഭാവി ജീവിത്തതിന് സ്വരുക്കൂട്ടാനായി ഭാര്യ പണിയെടുത്ത പണം അയച്ചു നൽകിയതാണ് ഇയാൾ ആഢംബരത്തിനായി ചെലവഴിച്ചത്. പൊലീസ് ഫോൺ രേഖകളും ടവർ ലോക്കേഷനും ഉൾപ്പടെ പരിശോധിച്ചും സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ചുമാണ് പ്രതിയെ കുടുക്കിയത്. ബാങ്കിന് എതിർവശത്തുള്ള പള്ളിയിൽ നിന്നാണ് ഇയാൾ നിരീക്ഷണം നടത്തിയിരുന്നത്. ബാങ്കിൽ സുരക്ഷാ ജീവനക്കാരൻ ഇല്ലെന്ന് അങ്ങനെ മനസിലാക്കി. പിന്നീട് മോഷണത്തിനുള്ള പ്ലാൻ തയാറാക്കി നടപ്പാക്കുകയായിരുന്നു.
.തൃശൂർ ജില്ലയിൽ നിന്ന് 36 മണിക്കൂറിന് ശേഷമാണ് പ്രതി പിടിയിലായത്. ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആൻ്റണിയാണ് പിടിയിലായത്. പേരമ്പ്രയിലെ ചെറുകുന്ന് പ്രദേശത്ത് ഇന്ന് പൊലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നു.പ്രതിയിൽ നിന്ന് പത്തുലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. വീട്ടിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.15 ലക്ഷം രൂപയാണ് പ്രതി ബാങ്കിൽ നിന്ന് കവർന്നത്. ഇതിൽ അഞ്ചുലക്ഷം രൂപ ഇയാൾ ചെലവഴിച്ചിട്ടുണ്ട്. ജീവനക്കാരെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇയാൾ മോഷണം നടത്തിയത്.