ന്യൂഡൽഹി: ബന്ധം സുദൃഢമാക്കി ഇന്ത്യയും ഖത്തറും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയർത്താനുള്ള കരാറുകളിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമായിരുന്നു നിർണ്ണായക ഉടമ്പടി. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന ഉഭയകക്ഷി ചർച്ച ഒരു മണിക്കൂറിലധികം നീണ്ടു നിന്നു.

ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിലും ഒപ്പുവെച്ചു. ഇത് ഖത്തറിൽ നിന്നും കൂടുതൽ നിക്ഷേപം എത്താൻ വഴിയൊരുക്കും. ഇതിന് പുറമേ ഊർജ്ജം, സാങ്കേതിക സഹകരണം എന്നി മേഖലകളിലും ധാരണയായിട്ടുണ്ട്. ചർച്ചകളിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തുടങ്ങി നിരവധി മുതിർന്ന മന്ത്രിമാർ പങ്കെടുത്തു.

രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയ്‌ക്ക് പ്രൗഢ ഗംഭീര സ്വീകരണമാണ് ഇന്ത്യ നൽകിയത്.
പ്രധാനമന്ത്രി ഇന്നലെ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ഖത്തർ അമീറിനെ ഇന്ത്യയിലേക്ക് സ്വീകരിച്ചത്.

മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഒരു ബിസിനസ് പ്രതിനിധി സംഘം എന്നിവരുൾപ്പെടെ ഉന്നതതല പ്രതിനിധി സംഘം ഖത്തർ അമീറിനൊപ്പമുണ്ട്. രാഷ്‌ട്രപതി ഭവനിൽ ഇന്ന് വൈകുന്നേരം അദ്ദേഹത്തിന് ഔദ്യോഗിക വിരുന്നും ഒരുക്കിയിട്ടുണ്ട്.















