അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ഡൽഹി അദ്ധ്യക്ഷനായി പ്രൊഫ തപൻ കുമാർ ബിഹാരിയും സംസ്ഥാന സെക്രട്ടറിയായി സാർത്ഥക് ശർമ്മയും തെരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച ഡൽഹിയിലെ എബിവിപി സംസ്ഥാന ഓഫീസിൽ നടന്ന സംഘടന തെരഞ്ഞെടുപ്പിലാണ് സംസ്ഥാന അദ്ധ്യക്ഷനെയും സെക്രട്ടറിയേയും നിശ്ചയിച്ചത്.
ഡൽഹിയിലെ ഗുരു ഗോബിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ സർവ്വകലാശാലയിൽ ഫെബ്രുവരി 21, 22 തീയ്യതികളിൽ നടക്കുന്ന 60-ാം സംസ്ഥാന സമ്മേളനത്തിൽ ഇരുവരും ചുമതല ഏറ്റെടുക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ പ്രൊഫ. സുമൻ മീണ അറിയിച്ചു.
ഒഡീഷയിലെ ജജ്പൂർ സ്വദേശിയായ തപൻ ബിഹാരി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ അദ്ധ്യാപകനാണ്. 2001 മുതൽ എബിവിപിയുടെ സജീവ പ്രവർത്തകനായ ശ്രീ തപൻ ബിഹാരി ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ നിന്നാണ് പി.എച്ച് ഡി പഠനം പൂർത്തിയാക്കിയത്. 2018 മുതൽ 2021 വരെ എബിവിപി സംസ്ഥാന ഉപാദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എബിവിപി സംസ്ഥാന അധ്യക്ഷനായി തുടർച്ചയായി മൂന്നാം തവണയാണ് പ്രൊഫ തപൻ ബിഹാരി തെരഞ്ഞെടുക്കപ്പെടുന്നത്.
ഡൽഹി സ്വദേശിയായ ശ്രീ സാർത്ഥക് ശർമ്മ ഡൽഹി സർവ്വകലാശാല ലോ സെന്ററർ 2ലെ മൂന്നാം വർഷ എൽ.എൽ.ബി വിദ്യാർത്ഥിയാണ്. എബിവിപി കോളേജ് യൂണിറ്റ് വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, പടിഞ്ഞാറൻ ഡൽഹിയുടെ വിഭാഗ് കൺവീനർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ സുപ്രധാന ചുമതലകൾ അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.