വയനാട്: ഭാര്യയെ ശ്വാസംമുട്ടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. വയനാട് കൽപ്പറ്റയിലാണ് സംഭവം. കേണിച്ചിറ സ്വദേശി ലിഷയാണ് മരിച്ചത്. തൂങ്ങിമരിക്കാൻ ശ്രമിച്ച ഭർത്താവ് ജിൽസനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മക്കളെ മുറിയിലിട്ട് പൂട്ടിയതിന് ശേഷമാണ് ജിൽസൻ കൊലപാതകം നടത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഫോണിന്റെ ചാർജിംഗ് കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം മരത്തിൽ കയറി തൂങ്ങിമരിക്കാൻ ശ്രമിച്ച ജിൽസൻ മരത്തിൽ നിന്ന് നിലത്തുവീണു.
തൂങ്ങിമരിക്കാൻ ശ്രമിച്ചിട്ട് നടക്കാതായതോടെ ഇയാൾ വിഷം കുടിക്കുകയും കൈഞരമ്പ് മുറിക്കുകയും ചെയ്തു. മരത്തടി മുറിക്കുന്ന യന്ത്രം ഉപയോഗിച്ചും കൈ മുറിച്ചു. കടബാധ്യതകളെ തുടർന്നാണ് ആത്മഹത്യയെന്നാണ് നിഗമനം. ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെ ഇയാൾ സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചു. ഈ വിവരം സുഹൃത്ത് പ്രദേശവാസിയോട് പറഞ്ഞിരുന്നു. രാവിലെ ഇവരെത്തി പരിശോധിച്ചപ്പോഴാണ് ലിഷയെ കൊല്ലപ്പെട്ട നിലയിലും ജിൽസനെ ഗുരുതരാവസ്ഥയിലും കാണുന്നത്.















