തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ വാർഷികാഘോഷ മാമാങ്കത്തിന് പിണറായി സർക്കാർ പൊടിക്കുന്നത് കോടികൾ. നിലവിലെ കണക്ക് പ്രകാരം 70 കോടിയിലധികം രൂപയാണ് ‘പ്രതിഛായ’ മെച്ചപ്പെടുത്താൻ ചെലവഴിക്കുന്നത്. എന്നാൽ യഥാർത്ഥ കണക്ക് ഇതിന്റെ ഇരട്ടിയോളം വരും. പ്രതിദിനം 100 രൂപ വർദ്ധിപ്പിച്ച് തന്നാൽ സമരം അവസാനിപ്പിക്കാമെന്ന ആശമാരുടെ വാക്കുകൾ സ്മരിച്ച് കൊണ്ട് ഇനി വരുന്ന കോടിയുടെ കണക്കുകൾ വായിക്കാം…..
മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചാണ് ഇത്തവണയും പ്രചാരണവും ആഘോഷവും. സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയുടെ കൂറ്റൻ ഹോർഡിംഗ്സ് 500 എണ്ണമാണ് സ്ഥാപിക്കുന്നത്. ഇതിന് മാത്രം 15.63 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പരസ്യബോർഡ് ഡിസൈൻ ചെയ്യാൻ മാത്രം 10 ലക്ഷം വേറെയും ചെലവാക്കി. എൽഇഡി ഡിജിറ്റൽ വാൾ, എൽഇഡി ഡിജിറ്റൽ ബോർഡ്, വാഹന പ്രചരണം എന്നിവയ്‌ക്ക് 3.30 കോടി, കെഎസ്ആർടിസി ബസിൽ പരസ്യം പതിപ്പിക്കാൻ ഒരു കോടി, ഇത്തരത്തിൽ പരസ്യത്തിന് മാത്രം ആകെ 20.73 കോടി രൂപയാണ് ചെലവ്. ബാക്കി കണക്ക് പിന്നാലെ വരും.
പരിപാടി നടത്താനുള്ള പന്തലിന് മാത്രം 3 കോടിയാണ് ചെലവ്. ഊരാളുങ്കൽ സൊസൈറ്റിയുടെ കൊല്ലത്തുള്ള സഹ സ്ഥാപനത്തിനാണ് ഇതിനുള്ള കരാർ നൽകിയിരിക്കുന്നത്. കലാ-സാസ്കാരിക പരിപാടികൾക്ക് 2.10 കോടി, ജില്ലാതല യോഗങ്ങൾക്ക് ജില്ലകൾക്ക് 3 ലക്ഷം വീതം, മറ്റ് ചെലവുകൾക്ക് ഒന്നര കോടി എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.
നാളെ കാസർക്കോട് കാലിക്കടവിലാണ് വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം. ഓരോ ജില്ല ആസ്ഥാനങ്ങളിലും ഏഴ് ദിവസം വീതമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടി കളറാക്കാൻ ഓരോ ജില്ലയ്‌ക്കും 3 കോടി വീതം അധികം നൽകും. ഈ വകയിൽ മാത്രം 42 കോടിയോളം സർക്കാർ ഖജനാവിൽ നിന്നും ഒഴുകും
25.91 കോടി രൂപ ഇൻഫർമേഷൻ ആൻഫ് പബ്ലിക്ക് റിലേഷൻ വകുപ്പ് വഴിയാണ് അനുവദിച്ചിരിക്കുന്നത്. ബാക്കി 1.65 കോടി രൂപ ടൂറിസം വകുപ്പാണ് നൽകുന്നത്. സ്വകാര്യ പി ആർ ഏജൻസികൾക്കാണ് പരിപാടിയുടെ നടത്തിപ്പ് ചുമതല. പിആർഡി ഉദ്യോഗസ്ഥരുടെയും സിപിഎമ്മിന്റെയും സ്വന്തക്കാരുടേതാണ് ഈ പിആർ ഏജൻസികൾ. ഈ വകയിൽ നല്ലൊരു തുക ഉദ്യോഗസ്ഥരുടെയും പോക്കറ്റിലേക്കും പോകും.















