ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ വിനോദ സഞ്ചാരികളിലൊരാൾപുറത്തുവിട്ട ദൃശ്യങ്ങളിലെ സിപ്‌ലൈൻ ഓപറേറ്ററെ ചോദ്യം ചെയ്യാനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി (NIA). ഋഷി ഭട്ട് എന്ന സഞ്ചാരി റെക്കോർഡുചെയ്‌ത ഒരു വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സിപ്‌ലൈൻ ഓപ്പറേറ്റർ അള്ളാഹു അക്ബറെന്ന് ഉറക്കെ വിളിച്ചുപറയുന്നതും പിന്നാലെ ഭീകരർ വെടിയുതിർക്കുന്നതും വീഡിയോയിൽ കാണാം. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപ്‌ലൈൻ ഓപ്പറേറ്ററെയും എൻഐഎ വിളിച്ച് വരുത്തിയിരിക്കുന്നത്.
നേരത്തെ ആക്രമണത്തിന് ശേഷം, സ്ഥലത്തുണ്ടായിരുന്ന എല്ലാവരെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഭാര്യക്കും മകനും മറ്റ് നാലുപേർക്കുമൊപ്പമാണ് ഋഷി ഭട്ട് പഹൽഗാമിലെത്തിയത്. ഇവരെല്ലാം സിപ്‌ലൈനിൽ കയറിയിരുന്നു. എന്നാൽ താൻ സിപ്‌ലൈനിലായിരിക്കുമ്പോൾ ഓപ്പറേറ്റർ അള്ളാഹു അക്ബറെന്ന് മൂന്ന് തവണ ഉറക്കെ വിളിച്ചുപറഞ്ഞതായി ഋഷി ഭട്ട് പറയുന്നു. ഇതിനുപിന്നാലെ വെടിയൊച്ചകളും മുഴങ്ങിക്കേട്ടു.
വെടിവയ്‌പ്പാണെന്ന് മനസിലാക്കാൻ 15-20 സെക്കൻഡുകൾ എടുത്തതായി അദ്ദേഹം പറഞ്ഞു. വീഡിയോ പകർത്തുന്നതിനിടെ താഴെ നിന്നൊരാൾ നിലത്തേക്ക് വീഴുന്നത് കണ്ടതോടെയാണ് എന്തോ അപകടമുണ്ടെന്ന് മനസിലായത്. തുടർന്ന് തന്റെ സിപ്പ് ലൈൻ കയർ നിർത്തി, ഏകദേശം 15 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടി, ഭാര്യയെയും മകനെയും കൂട്ടി സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഋഷി ഭട്ട് പറയുന്നു.
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടന ലഷ്‌കർ-ഇ-തൊയ്ബയുടെ ഭാഗമായി പ്രവർത്തിക്കുന്ന റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഭവത്തിന് പിന്നിലെ പാക് കരങ്ങൾ വ്യക്തമായതോടെ ഇന്ത്യ നയതന്ത്രപരവും സൈനികപരവുമായ പ്രത്യാക്രമണങ്ങൾ ആരംഭിച്ചിരുന്നു.