തിരുവനന്തപുരം: പരാതിനൽകിയ വിദ്യാർത്ഥികൾ വിചാരണവേളയിൽ കൂറുമാറിയതിനെത്തുടർന്ന് 6 പോക്സോ കേസുകളിൽ പ്രതിയായ അദ്ധ്യാപകന് ജാമ്യം.171 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം നഗരത്തിലെ യുപി സ്‌കൂളിലെ അധ്യാപകന്‍ ബിനോജ് കൃഷ്ണക്കാണ് ജാമ്യം നല്‍കിയത്. ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്.
അദ്ധ്യാപകൻ തങ്ങളെ ലൈംഗികമായി ദേഹോപദ്രവം ചെയ്തുവെന്നാണ് വിദ്യാർത്ഥികൾ മൊഴിനൽകിയിരുന്നത്. സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് പ്രതിക്കെതിരെ കുട്ടികൾ വെളിപ്പെടുത്തൽ നടത്തിയത്. തുടർന്ന് രക്ഷിതാക്കളുടെ പരാതിയിൽ നേമം പൊലീസ് കേസെടുത്തു. ഇതോടെ അദ്ധ്യാപകൻ ഒളിവിൽ പോവുകയായിരുന്നു.
മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ നവംബർ 11 ന് തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽ നിന്നും പ്രതിയെ പിടികൂടി. പൊലീസ് പിടികൂടുമെന്ന് മനസിലായതോടെ ഇയാൾ ആത്മഹത്യക്കും ശ്രമിച്ചിരുന്നു. പൊലീസ് മൂന്ന് മാസം കൊണ്ട് കുറ്റപത്രം സമർപ്പിച്ച കേസിലാണ് ഒടുവിൽ വിദ്യാർഥികൾ മൊഴിമാറ്റിയതിനെത്തുടർന്ന് പ്രതിക്ക് ജാമ്യം നൽകിയിരിക്കുന്നത്.















