തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേഡൽ ജിൻസൻ രാജയ്‌ക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും വിധിച്ചു.
നന്തൻകോട്ട് മാതാപിതാക്കളെയും സഹോദരിയെയും ഉൾപ്പെടെ നാലുപേലെ വെട്ടിക്കൊലപ്പെടുത്തി കത്തിച്ച കേസിലാണ് വിധി.ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി കെ വിഷ്ണുവാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. കേഡൽ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
15 ലക്ഷം രൂപ പിഴ അമ്മാവൻ ജോസ് സുന്ദരത്തിനാണ് നൽകേണ്ടത്. കേഡലിന്റെ അമ്മയുടെ സഹോദരനായ ജോസ് സുന്ദരം ഇവരുടെ വീടിന് സമീപത്തുള്ള നാല് സെന്റ് സ്ഥലവും വീടും കേഡലിന്റെ അമ്മയ്‌ക്ക് എഴുതി നൽകിയിരുന്നു. ഇപ്പോൾ ആരുടെയും സഹായമില്ലാതെ വീൽ ചെയറിൽ കഴിയുന്ന ജോസിന് പിഴത്തുക നൽകാനാണ് കോടതി വിധി. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ചു പരിക്കേൽപ്പിക്കൽ, വീട് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് കേഡലിനെതിരെ ചുമത്തിയത്.
പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും മാനസിക വൈകല്യമുണ്ടെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാനസിക പ്രശ്നമുള്ളയാൾ എങ്ങനെ മൂന്നുപേരെ കത്തിച്ചുകൊല്ലുമെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. ജന്മം നൽകിയ അമ്മയെയും എങ്ങനെ കൊല്ലാൻ സാധിക്കും. കേഡൽ പുറത്തിറങ്ങിയാൽ വീണ്ടും ഇത്തരം പ്രവൃത്തികൾ ചെയ്യില്ലെന്ന് ആർക്ക് ഉറപ്പുനൽകാൻ കഴിയുമെന്നും പ്രോസിക്യൂഷൻ ചോദിച്ചു.
തിരുവനന്തപുരം നന്തൻകോട് ക്ലിഫ് ഹൗസിനു സമീപം ബെയിൻസ് കോമ്പൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ മാർത്താണ്ഡം ക്രിസ്ത്യൻ കോളേജിലെ പ്രൊഫസറായിരുന്ന കേഡലിന്റെ അച്ഛൻ രാജാ തങ്കം, അമ്മ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടറായിരുന്ന ജീൻ പത്മ, എം.ബി.ബി.എസ് പൂർത്തിയാക്കിയ സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെയാണ് കേഡൽ കൊലപ്പെടുത്തിയത്. 2017ഏപ്രിൽ അഞ്ചിനും ആറിനുമായിരുന്നു കൂട്ടക്കൊലപാതകം നടന്നത്.















