വധുവിന് താലി ചാർത്തി 15-ാം മിനിട്ടിൽ വരൻ കുഴഞ്ഞു വീണു മരിച്ചു. ഹൃദയാഘാതമായിരുന്നു കാരണം. കർണാടകയിലെ ബാഗൽകോട്ടിലെ ജാംഖണ്ഡിയിലാണ് ദാരുണമായ സംഭവം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ഒന്നായ ദമ്പതികളുടെ ഭാവി സ്വപ്നങ്ങൾ തകർക്കുന്നതായിരുന്നു ആ ദുരന്തം. ആ നാടിനും ഇനിയും പ്രവീണിന്റെ(26) വിയോഗം വിശ്വസിക്കാനായിട്ടില്ല. ഇന്ന് രാവിലെയായിരുന്നു സംഭവം. വധുവിന്റെ കഴുത്തിൽ താലി കെട്ടി 15-ാം മിനിട്ടിലാണ് പ്രവീൺ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വധു പ്രവീണിന്റെ അമ്മാവന്റെ മകളായിരുന്നു. ബെലഗാവി ജില്ലയിലെ പാർത്ഥന ഹള്ളിയിൽ നിന്നുള്ളയാളാണ് യുവതി. ജാംഖണ്ഡിയിലെ നന്ദികേശ്വർ കല്യാണ മണ്ഡപത്തിലായിരുന്നു ഇവരുടെ വിവാഹം. നവദമ്പതികളെ ആശിർവദിക്കാൻ നിരവധി പേരാണ് മണ്ഡപത്തിലെത്തിയിരുന്നത്.
താലികെട്ടിയതിന് ശേഷം ദമ്പതികൾ ആർതക്ഷതേ ചടങ്ങിനായി മണ്ഡപത്തിൽ നിൽക്കുയായിരുന്നു. രണ്ടോ മൂന്നോ ചിത്രങ്ങളെടുത്തു. ഇതിന് പിന്നാലെ അസ്വസ്ഥനായ പ്രവീൺ നെഞ്ചുവേദനയെ തുടർന്നു കുഴഞ്ഞു വീഴുകയായിരുന്നു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ മരണം സ്ഥീരകരിച്ചു. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു യുവാവ്.
Leave a Comment