എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിനിടെ ജയ്‌സ്വാളിന്റെ സമയം തെറ്റിയുള്ള ഡിആർഎസ് കാൾ രൂക്ഷമായ വാക്കുതർക്കങ്ങൾക്കിടവച്ചു. എട്ടാം ഓവറിലെ നാലാം പന്തിലാണ് സംഭവം നടന്നത്.
ജയ്‌സ്വാളിനെ വിക്കറ്റിനുമുന്നിൽ കുടുക്കിയ പേസർ ജോഷ് ടോംഗും ഇംഗ്ലണ്ട് ഫീൽഡർമാരും എൽബിഡബ്ല്യുവിനായി ഉച്ചത്തിൽ അപ്പീൽ ചെയ്തു. ഫീൽഡ് അമ്പയർ ഷർഫുദ്ദൗള വിരൽ ഉയർത്തി ജയ്‌സ്വാളിന് ഔട്ട് നൽകി. തുടർന്ന് ഇന്ത്യൻ ഓപ്പണർ കെ.എൽ. രാഹുലുമായി ദീർഘനേരം ചർച്ച നടത്തി, അവസാന നിമിഷം റിവ്യൂ നൽകാൻ തീരുമാനിച്ചു.
ജയ്സ്വാൾ ഡിആർഎസ് വിളിക്കാൻ വൈകിയതിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിന് അത്ര രസിച്ചില്ല. റിവ്യൂ സിഗ്നൽ ലഭിക്കുന്നതിന് മുമ്പ് തന്നെ 15 സെക്കൻഡ് ടൈമർ പൂജ്യത്തിലെത്തിയിരുന്നുവെന്ന് വാദിച്ചുകൊണ്ട് അദ്ദേഹം അമ്പയർ ഷർഫുദ്ദൗളയെ സമീപിച്ചു. സ്റ്റോക്സും അമ്പയർമാരും തമ്മിൽ ചൂടേറിയ വാഗ്വാദം നടന്നു. കെ എൽ രാഹുലും ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചു.
Josh Tongue gets Jaiswal trapped in front! ☝️
🇮🇳 5️⃣1️⃣-1️⃣ pic.twitter.com/raWBqQXjv4
— England Cricket (@englandcricket) July 4, 2025
റീപ്ലേയിൽ പന്ത് ലെഗ് സ്റ്റമ്പിന്റെ മുകൾഭാഗത്ത് തട്ടുന്നതായി കാണിച്ചു. റിവ്യൂവിന് ശേഷം അമ്പയർ ഔട്ട് ആണെന്ന് ഒരിക്കൽകൂടി സ്ഥിരീകരിച്ചതോടെ 28 റൺസുമായി ജയ്‌സ്വാളിന് മടങ്ങേണ്ടി വന്നു. നേരത്തെ, മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റ് പ്രകടനത്തിലൂടെ ഇംഗ്ലണ്ട് 407 റൺസിന് പുറത്തായതോടെ ഇന്ത്യ 180 റൺസിന്റെ ലീഡ് നേടിയിരുന്നു.
ഇംഗ്ലണ്ടിനായി ആറാം വിക്കറ്റിൽ ഹാരി ബ്രൂക്കും ജാമി സ്മിത്തും ചേർന്ന് 303 റൺസ് കൂട്ടിച്ചേർത്തു. ആറ് ബാറ്റ്സ്മാൻമാർ പൂജ്യത്തിന് പുറത്തായെങ്കിലും, ആതിഥേയർക്ക് 400 റൺസ് മറികടക്കാൻ കഴിഞ്ഞു. സ്കോർ 407 ആക്കി ഇംഗ്ലണ്ട് ഫോളോ ഓൺ ഒഴിവാക്കി. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 64/1 എന്ന നിലയിലാണ്. കെ.എൽ. രാഹുൽ 28 ഉം കരുൺ നായർ 7 ഉം റൺസുമായി പുറത്താകാതെ നിൽക്കുന്നു. നിലവിൽ 244 റൺസിന്റെ ലീഡ് ഇന്ത്യക്കുണ്ട്.















