പാറ്റ്ന: ബിഹാറിലെ മോത്തിഹാരിയിൽ നടന്ന സമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂറിന്റെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശത്രുക്കളെ ശിക്ഷിക്കുന്നതിൽ “പുതിയ” ഭാരതം സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
“ഇത് പുതിയ ഭാരതമാണ് – ശത്രുക്കളെ ശിക്ഷിക്കുന്നതിൽ ഒരു അവസരവും പാഴാക്കാത്ത ഇന്ത്യ. കരയിൽ നിന്നും ആകാശത്ത് നിന്നും സൈന്യത്തെ സജ്ജമാക്കുന്നു”, മോത്തിഹാരിയിൽ പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കാൻ താൻ തീരുമാനിച്ചത് ബിഹാറിന്റെ മണ്ണിൽ നിന്നാണെന്നും അദ്ദേഹം അനുസ്മരിച്ചു. ഇന്ന് ആ ഓപ്പറേഷന്റെ വിജയം ലോകം മുഴുവൻ കാണുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മോത്തിഹാരിയിൽ 7,000 കോടിയിലധികം രൂപയുടെ രാഷ്‌ട്ര വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിട്ടു. പൂർത്തീകരിച്ച പദ്ധതികൾ ഉദ്‌ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. കഴിഞ്ഞ 11 വർഷത്തിനിടെ രാജ്യത്തുടനീളം പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴിൽ 4 കോടിയിലധികം വീടുകൾ നിർമ്മിച്ചിട്ടുണ്ടെന്നും ബിഹാറിൽ മാത്രം ഏകദേശം 60 ലക്ഷം വീടുകൾ നിർമ്മിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. നോർവേ, ന്യൂസിലാൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയേക്കാൾ ഈ കണക്ക് കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“മോത്തിഹാരി ജില്ലയിൽ മാത്രം ഏകദേശം 3 ലക്ഷം കുടുംബങ്ങൾക്ക് വീടുകൾ ലഭിച്ചു, അതിന്റെ എണ്ണം അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്നു. മേഖലയിലെ 12,000-ത്തിലധികം കുടുംബങ്ങൾക്ക് ഇന്ന് അവരുടെ പുതിയ വീടുകളുടെ താക്കോലുകൾ ലഭിച്ചു”, പ്രധാനമന്ത്രി പറഞ്ഞു.