ന്യൂഡൽഹി: സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെടുന്ന പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അൽ സൗദ് അന്തരിച്ചു. 2005 ൽ ലണ്ടനിലെ ഒരു വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് നീണ്ട ഇരുപത് വർഷത്തോളം കോമയിലായിരുന്നു അദ്ദേഹം. 36 വയസ്സായിരുന്നു.
1990 ഏപ്രിലിൽ ജനിച്ച അൽ വലീദ് രാജകുമാരൻ, പ്രമുഖ സൗദി രാജകുമാരനും കോടീശ്വരനായ അൽ വലീദ് ബിൻ തലാലിന്റെ അനന്തരവനുമായ ഖാലിദ് ബിൻ തലാൽ അൽ സൗദ് രാജകുമാരന്റെ മൂത്ത മകനായിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ, യുകെയിലെ ഒരു സൈനിക കോളേജിൽ പഠിക്കുമ്പോഴാണ്, യുവ രാജകുമാരന് വാഹനാപകടം വില്ലനായെത്തുന്നത്. അപകടത്തിൽ തലച്ചോറിന് ഗുരുതരമായ പരിക്കുകളും ആന്തരിക രക്തസ്രാവവും ഉണ്ടായി.
അടിയന്തര വൈദ്യ ഇടപെടലും അമേരിക്കയിൽ നിന്നും സ്പെയിനിൽ നിന്നുമുള്ള വിദഗ്ധ ഡോക്ടർമാരുടെ ചികിത്സയും ലഭ്യമാക്കിയിട്ടും, അദ്ദേഹത്തിന് ഒരിക്കലും പൂർണ ബോധാവസ്ഥയിലേക്ക് തിരികെ വരാനായില്ല. തുടർന്ന് അദ്ദേഹത്തെ റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. അവിടെ തുടർച്ചയായ വൈദ്യ പരിചരണത്തിലും ജീവൻ രക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെ രണ്ട് പതിറ്റാണ്ടോളം അദ്ദേഹത്തിന്റെ ചികിത്സ തുടർന്നു. കഴിഞ്ഞ ദിവസമാണ് മരണം സ്ഥിരീകരിച്ചത്. ജൂലൈ 20 ഞായറാഴ്ച റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ അസർ നമസ്കാരത്തിന് ശേഷം മയ്യത്ത് പ്രാർത്ഥനകൾ നടക്കും.













