ന്യൂഡൽഹി: പഹൽഗാം ഭീകരരെ വധിച്ചത് 14 ദിവസത്തെ നീരീക്ഷണത്തിന് ശേഷമെന്ന് സൈനിക വൃത്തങ്ങൾ. ഒളിച്ചിരിക്കുന്ന ഭീകരരെ കുറിച്ച് ആട്ടിടയൻമാർ കൈമാറിയ വിവരങ്ങളാണ് നിർണ്ണായകമായത്.
മെയ് 22 മുതൽ തന്നെ ഭീകരരെ നിരീക്ഷിച്ച് വരികയായിരുന്നു. കൊടും വനത്തിൽ നിന്നും സംശയാസ്പദമായ സിഗ്നലുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഓപ്പറേഷൻ തുടങ്ങിയത്. ഭീകരർ ഉപയോഗിച്ചിരുന്നു ചൈനീസ് സാറ്റലൈറ്റ് ഫോണും നിർണ്ണായകമായി. നബിഢ വനമേഖലയിൽ ടെന്റിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇന്നലെ പ്രദേശത്ത് സാറ്റലൈറ്റ് ഫോൺ സിഗ്നൽ വീണ്ടും ലഭിച്ചതോടെയാണ് ഓപ്പറേഷൻ തുടങ്ങിയത്. രാവില 8 മണിയോടെ ഡ്രോൺ പരിശോധനയിലൂടെ ഒളിത്താവളത്തിന്റെ ദൃശ്യങ്ങൾ ശേഖരിച്ചു. സൈന്യം വളയുമ്പോൾ ഭീകരർ ടെന്റിനുള്ളിൽ ഉറക്കത്താലായിരുന്നു. 135 മിനിറ്റാണ് ഓപ്പറേഷന്റെ അവസാന ഘട്ടം നീണ്ടതെന്നും വൃത്തങ്ങൾ അറിയിച്ചു.
എൻഐഎ സംഘം ശ്രീനഗറിലെ പോലീസ് കൺട്രോൾ റൂമിൽ എത്തിയാണ് എത്തിയാണ് മൂന്ന് ഭീകരരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. കഴിഞ്ഞ വർഷം സോനാമാർഗ് ടണൽ ആക്രമണത്തിലും കൊല്ലപ്പെട്ട ഭീകരർക്ക് പങ്കുണ്ടായിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഒരു എം4 കാർബൈൻ റൈഫിൾ, രണ്ട് എകെ റൈഫിളുകൾ, മറ്റ് യുദ്ധോപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.
അതേസമയം പഹൽഗാമിൽ ആക്രമണം നടത്തിയ മൂന്ന് ഭീകരരെ ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ചെന്ന് അമിത് ഷാ ലോക്സഭയിൽ അറിയിച്ചു. ഭീകരരുടെ ആയുധങ്ങൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയാണ് പഹൽഗാമിൽ ആക്രമണം നടത്തിയവരാണ് കൊല്ലപ്പെട്ടതെന്ന് ഉറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.















