ന്യൂഡൽഹി: കരസേനയ്ക്ക് കരുത്തേകാൻ ഉപമേധാവിയായി ലെഫ്. ജനറൽ പുഷ്പേന്ദ്ര സിംഗ്. സൈന്യത്തിന്റെ പാരച്യൂട്ട് റെജിമെന്റിലെ ഉദ്യോഗസ്ഥനായ ജനറൽ പുഷ്പേന്ദ്ര സിംഗ് ഓഗസ്റ്റ് ഒന്ന് മുതൽ ഉപമേധാവിയായി അധികാരമേൽക്കും. ഇന്ത്യൻ സൈന്യത്തിൽ കഴിഞ്ഞ 35 വർഷത്തിലേറെയായി അദ്ദേഹം പ്രവർത്തിക്കുന്നു.
ലെഫ്റ്റനന്റ് ജനറൽ എൻഎസ് രാജ സുബ്രഹ്മണിയുടെ പിൻഗാമിയായി ലെഫ്റ്റനന്റ് ജനറൽ പുഷ്പേന്ദ്ര സിംഗ് നിയമിതനാകും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ നടന്ന ഒട്ടനവധി സൈനിക ഓപ്പറേഷനുകളുടെ ഭാഗമാകാൻ പുഷ്പേന്ദ്ര സിംഗിന് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തെ സേവിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ആത്മസമർപ്പണത്തിന്റെ തെളിവാണ് ആ ഈ സ്ഥാനക്കയറ്റം.
1987-ലാണ് പുഷ്പേന്ദ്ര സിംഗ് പാരാ സ്പെഷ്യൽ ഫോഴ്സിലേക്ക് കടന്നുവന്നത്. പവൻ, മേഘദൂത്, രക്ഷക്, ഓർക്കിഡ് എന്നിവയുൾപ്പെടെ നിരവധി ഓപ്പറേഷനുകളിൽ അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ലെബനനിലും ശ്രീലങ്കയിലും ഐക്യരാഷ്‌ട്രസഭയുടെ സമാധാന പരിപാലന ദൗത്യങ്ങളിൽ സേവനമനുഷ്ഠിച്ചു. പുഷ്പേന്ദ്ര സിംഗിന്റെ സേവനത്തിന് അതിവിശിഷ്ട സേവാ മെഡലും സേനാമെഡലും ലഭിച്ചിട്ടുണ്ട്.















