കുവൈത്ത് സിറ്റി: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി എല്ലാ ഇന്ത്യൻ പൗരന്മാർക്കും ആശംസകൾ അറിയിച്ച് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ. രണ്ട് രാജ്യങ്ങളുടെയും സൗഹൃദബന്ധങ്ങൾക്ക് കുവൈത്തിലെ നേത്യത്വവും സർക്കാരും ജനങ്ങളും നൽകിയ സ്ഥിരമായ പിന്തുണയ്‌ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. കാലപരിശോധനയെ അതിജീവിച്ച ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും വിപുലീകരിക്കാനും ഇന്ത്യ പ്രതിബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ദേശീയ നേട്ടങ്ങളും വളർച്ചാപഥവും അംബാസഡർ സന്ദേശത്തിൽ ഇന്ത്യയുടെ കഴിഞ്ഞ എട്ട് ദശകങ്ങളിലെ നേട്ടങ്ങളെ അഭിമാനത്തോടെ ചൂണ്ടിക്കാട്ടി. ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയിട്ടുണ്ടെന്നും അടുത്ത കുറച്ച് വർഷങ്ങൾക്കകം മൂന്നാമത്തെ സ്ഥാനത്തേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആത്മനിർഭർ ഭാരത് ദർശനവും മേക് ഇൻ ഇന്ത്യ പദ്ധതിയും രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതിനൊപ്പം ആഗോള വിതരണ ശൃംഖലയിലെ അഭേദ്യ ഘടകമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “Pharmacy of the World” എന്ന നിലയിൽ ഇന്ത്യ നേടിയ സ്ഥാനം, ബഹിരാകാശ സാങ്കേതികവിദ്യ, ഐ.ടി. മേഖല, സ്റ്റാർട്ടപ്പ് വളർച്ച, പ്രതിരോധ ഉപകരണ നിർമാണം എന്നീ മേഖലകളിലെ പുരോഗതി അദ്ദേഹം പ്രത്യേകം ഉന്നയിച്ചു.
ജനാധിപത്യം, ബഹുസ്വരത, ഐക്യത്തിൽ വൈവിധ്യം എന്നീ മൂല്യങ്ങൾ ഇന്ത്യയുടെ സാമൂഹിക-രാഷ്‌ട്രീയ സംവിധാനത്തിന്റെ അടിസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു. വസുധൈവ കുടുംബകം എന്ന പുരാതന തത്ത്വചിന്ത ഇന്ത്യയുടെ വിദേശനയത്തെയും അന്താരാഷ്‌ട്ര ബന്ധങ്ങളെയും മാർഗനിർദ്ദേശം ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തീവ്രവാദത്തോടുള്ള Zero Tolerance സമീപനം ഇന്ത്യ തുടരുകയാണെന്നും, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ഇന്ത്യയുടെ “New Normal” സമീപനത്തിന്റെ തെളിവാണെന്നും അംബാസഡർ വ്യക്തമാക്കി.
യു.എൻ. സുരക്ഷാ കൗൺസിൽ ഉൾപ്പെടെ ബഹുസ്വര സ്ഥാപനങ്ങളുടെ പരിഷ്കാരത്തിനും കാലാവസ്ഥാ വ്യതിയാനം, ഊർജ്ജലഭ്യത, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളിലും ഇന്ത്യ നേതൃത്വം വഹിക്കുന്നുവെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
2024 ഡിസംബറിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനം ചരിത്രപരമായിരുന്നുവെന്ന് അംബാസഡർ പറഞ്ഞു. കുവൈറ്റിന്റെ പരമോന്നത ബഹുമതിയായ Order of Mubarak Al-Kabeer അമീർ HH ഷെയ്ഖ് മെഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് പ്രധാനമന്ത്രിക്ക് സമ്മാനിക്കുകയും, ബന്ധം സ്ട്രാറ്റജിക് പാർട്നർഷിപ്പ് ആയി ഉയർത്തുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. 7 പുതിയ ഇൻസ്റ്റിറ്റ്യൂഷണൽ മെക്കാനിസങ്ങൾ സ്ഥാപിച്ചതോടെ സഹകരണം വ്യാപകമായ മേഖലയിലേക്ക് വികസിച്ചുവെന്നും വ്യാപാര-നിക്ഷേപ രംഗത്ത് വളർച്ച വേഗത്തിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്നും, അവരുടെ ക്ഷേമം “Home Away from Home” എന്ന നിലയിൽ ഇന്ത്യൻ എംബസി കണക്കാക്കുന്നുവെന്നും അംബാസഡർ വ്യക്തമാക്കി. സമൂഹ സംഘടനകൾ, സാംസ്കാരിക കൂട്ടായ്മകൾ, പ്രൊഫഷണൽ ഗ്രൂപ്പുകൾ, മാധ്യമങ്ങൾ തുടങ്ങിയവ നൽകിയ സംഭാവനകൾക്ക് അദ്ദേഹം ഹൃദയപൂർവ്വം നന്ദി അറിയിച്ചു.













