ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയ്ലുമായി ബന്ധപ്പെട്ട അനധികൃത ഇരുമ്പയിര് കയറ്റുമതി കേസിൽ ഇഡി റെയ്ഡ്. നാല് സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. കർണാടകയിലെ കാർവാറിലും ഗോവ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലുമായിരുന്നു പരിശോധന.
വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡിൽ 1.68 കോടി രൂപയുടെ പണവും ആഭരണങ്ങളും കണ്ടെടുത്തു. 6.75 കിലോഗ്രാം സ്വർണവും 14.13 കോടി രൂപ നിക്ഷേപിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടുകളും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകൾ അന്വേഷണസംഘം മരവിപ്പിച്ചു.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. പരിശോധനയിൽ കണ്ടെത്തിയ രേഖകൾ, ഇമെയിലുകൾ തുടങ്ങിയ വിവിധ രേഖകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
എട്ട് ലക്ഷം ടൺ ഇരുമ്പയിരാണ് അനധികൃതമായി കയറ്റുമതി ചെയ്തത്. 2010-ൽ നടത്തിയ അന്വേഷണത്തിലാണ് ഇത്ര വലിയ അഴിമതി പുറത്തുവന്നത്. ബെംഗളൂരുവിലെ പ്രത്യേക കോടതി സെയിലിനെയും മറ്റ് പ്രതികളെയും കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കർണാടക ഹൈക്കോടതി ശിക്ഷ റദ്ദാക്കി പ്രതികൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
അനധികൃതമായ കയറ്റുമതിയിലൂടെ സംസ്ഥാന ഖജനാവിന് 38 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളിൽ നിന്ന് കണ്ടെടുത്ത രേഖകൾ ഇഡി പരിശോധിച്ചുവരികയാണ്.















