ഇസ്ലാമാബാദ്: പാകിസ്താനിൽ പെയ്യുന്ന കനത്ത മഴയിൽ 657 പേർ കൊല്ലപ്പെട്ടു, 929 പേർക്ക് പരിക്കേറ്റതായി പാകിസ്താന്റെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.
മരണപ്പെട്ടവരിൽ 171 കുട്ടികളും 94 സ്ത്രീകളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ 437 പുരുഷന്മാരും 256 കുട്ടികളും 236 സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കനത്ത മഴ, വെള്ളപ്പൊക്കം, അനുബന്ധ അപകടങ്ങൾ എന്നിവ മൂലമാണ് മരണങ്ങളും പരിക്കുകളും ഉണ്ടായതെന്ന് എൻഡിഎംഎ അറിയിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് പ്രവിശ്യാ അധികാരികളുമായി ഏകോപിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് എൻഡിഎംഎ അറിയിച്ചു.
ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. ഇവിടെ 288 പുരുഷന്മാരും 59 കുട്ടികളും 43 സ്ത്രീകളും ഉൾപ്പെടെ 390 പേർ മരിച്ചു. പാക് അധിനിവേശ കശ്മീരിലും മഴയിൽ വൻ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പാക് അധിനിവേശ ഗിൽജിത്-ബാൾട്ടിസ്ഥാനിൽ 18 പുരുഷന്മാരും ആറ് സ്ത്രീകളും എട്ട് കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 32 പേർ കൊല്ലപ്പെട്ടു, 31 പേർക്ക് പരിക്കേറ്റു. സിന്ധിൽ 14 കുട്ടികളും 10 പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടെ 28 പേർ മരിച്ചു. 27 കുട്ടികളും ഏഴ് പുരുഷന്മാരും ആറ് സ്ത്രീകളും ഉൾപ്പെടെ നാൽപ്പത് പേർക്ക് പരിക്കേറ്റു.
ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഏകദേശം 20 മരണങ്ങൾ സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പാകിസ്താൻ അധിനിവേശ ജമ്മു കശ്മീർ മേഖലയിൽ 15 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അഞ്ച് പുരുഷന്മാരും അഞ്ച് സ്ത്രീകളും അഞ്ച് കുട്ടികളും മരിച്ചു.















