കോഴിക്കോട്: പ്രവാചകന്റെ തിരുകേശം അരസെൻ്റീമീറ്റർ വളർന്നുവെന്ന കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാറിന്റെ വിവാദ പരാമർശത്തിന് പിന്നാലെ വീണ്ടും ചർച്ചയായി പിണറായി വിജയന്റെ പഴയ പ്രസ്താവന. പ്രവാചകന്റെ മുടിയെ ബോഡിവേസ്റ്റ് എന്നായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. വീണ്ടും തിരുകേശ വിവാദം ചർച്ചയാകുമ്പോൾ പഴയ നിലപാടിയിൽ ഉറച്ചു നിൽക്കുമോ പിണറായി വിജയൻ എന്നാണ് സമൂഹം ഉറ്റുനോക്കുന്നത്.
പ്രവാചകന്റെ മുടി തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ട് 2012 ലാണ് കാന്തപുരം രംഗത്തെത്തിയത്. അഹമ്മദ് ഖസ്രജി എന്ന വിദേശ രാജകുടുംബാംഗത്തിൽ നിന്നാണ് തനിക്ക് പ്രവാചകന്റെ ‘തിരുകേശം’ ലഭിച്ചതെന്നാണ് കാന്തപുരം വിശ്വാസികളോട് അവകാശപ്പെടുന്നത്.
പിന്നാലെയാണ് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ പ്രസ്താവന പുറത്തുവന്നത്. മുടിയായാലും നഖമായാലും വെട്ടികളഞ്ഞാൽ അത് വെറും ബോഡിവേസ്റ്റാണ് എന്നായിരുന്നു പിണറായിയുടെ വാക്കുകൾ.
പിന്നീട് 2020 ൽ മുഖ്യമന്ത്രിയോട് മാദ്ധ്യമങ്ങൾ വിഷയം ആരാഞ്ഞെപ്പോഴും അതേ നിലപാട് തന്നെ ആവർത്തിച്ചു. എന്നാൽ ഇന്നത്തെ സിപിഎം മുസ്ലീം പ്രീണന രാഷ്‌ട്രീയത്തിലൂടെയാണ് പിടിച്ചു നിൽക്കുന്നത്. മലബാർ മേഖലയിൽ വലിയ വോട്ട് ബാങ്കാണ് കാന്തപുരം വിഭാഗം. അത്തരം ഒരു സാഹചര്യത്തിൽ പിണറായി അതേ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുമോ എന്നാണ് സോഷ്യൽ മീഡിയയിൽ പ്രധാനമായും ചോദിക്കുന്നത്.
അതേസമയം കാന്തപുരത്തിന്റെ അവകാശ വാദത്തിനെതിരെ കൂടുതൽ മുസ്ലീം സംഘടനകൾ രംഗത്തേത്തി. കാന്തപുരം അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കരുത്. അന്തവിശ്വാസത്തിൽ നിന്നും അര സെന്റീമീറ്റർ മറി നിൽക്കണം എന്നായിരുന്നു ഐഎസ്എം ഫേസ്ബുക്ക് പോസ്റ്റ്.















