തൃശൂർ : തൃശൂർ നഗരത്തിൽ ആംബുലൻസിന് വനിതാ പോലീസ് വഴിയൊരുക്കിയ സംഭവത്തിൽ ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ.
ആംബുലൻസിന് വഴിയൊരുക്കാൻ വനിത എഎസ്ഐ അപർണ്ണ ഓടിയതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാൽ മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിരിക്കുകയാണിപ്പോൾ. ഇതേ തുടർന്ന് ഡ്രൈവറെയും ആംബുലൻസും എംവിഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആംബുലൻസ് പോയ സ്ഥലങ്ങളിലെ എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷമാണ് ഡ്രൈവർ അനാവശ്യമായി പകർത്തിയ ദൃശ്യങ്ങളാണെന്ന് കണ്ടെത്തിയത്
ദൃശ്യങ്ങളിൽ നിന്നും വലതുവശത്തുനിന്നാണ് വീഡിയോ പകർത്തിയതെന്ന് മനസ്സിലായപ്പോഴാണ് അന്വേഷണം തുടങ്ങിയത്. വലതുവശത്തുനിന്നും ദൃശ്യങ്ങൾ പകർത്തണമെങ്കിൽ അത് ഡ്രൈവർക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന അനുമാനത്തിലാണ് എം വി ഡി എത്തിച്ചേർന്നത്.
വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ചതിനാണ് ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
സൈറൺ ഇട്ടിട്ടുണ്ടായിരുന്നില്ലെന്നും രോഗിയില്ലെന്ന് പറയാൻ സാവകാശം ലഭിച്ചില്ലെന്നും ആംബുലൻസ് ഡ്രൈവർ ഫൈസൽ പറയുന്നു.
തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അപർണ ലവകുമാറാണ് ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കിയത്. കേരള പോലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലടക്കം ഇതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു.















