ബെംഗളൂരു: ചെരുപ്പിനുള്ളിൽ ഒളിച്ചിരുന്ന കുഞ്ഞൻ അണലിയുടെ കടിയേറ്റ് 41 കാരനായ സോഫ്റ്റ്‌വെയർ പ്രൊഫഷണല്‍ മരിച്ചു. പാമ്പുകടിയേറ്റതറിയാതെ 30 മിനിറ്റോളം ചെരുപ്പ് ധരിച്ച് നടന്ന ടെക്കിയുടെ ചവിട്ടേറ്റ് കുഞ്ഞ് പാമ്പും ശ്വാസംമുട്ടി മരിച്ചു. വെള്ളിയാഴ്ച ബെംഗളൂരുനഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബന്നാർഘട്ടയിലാണ് സംഭവം. ബന്നാർഘട്ടയിലെ രംഗനാഥ ലേഔട്ടിൽ താമസിക്കുന്ന മഞ്ജു പ്രകാശ് ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12.45 ഓടെ മഞ്ജുപ്രകാശ് കരിമ്പ് ജ്യൂസ് വാങ്ങാൻ ചെരുപ്പ് ധരിച്ച് പുറത്തുപോയി, കുറച്ച് മിനിറ്റുകൾക്ക് ശേഷം തിരിച്ചെത്തി. തുടർന്ന് അദ്ദേഹം ഉറങ്ങാൻ കിടന്നു. ഏകദേശം ഒരു മണിക്കൂറിന് ശേഷം, ഒരു ജോലിക്കാരൻ സ്ലിപ്പറിനുള്ളിൽ പാമ്പിൻ കുഞ്ഞിനെ കാണുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തു. തുടർന്ന് പരിശോധിച്ചപ്പോൾ പാമ്പ് ചത്തതായി കണ്ടെത്തി.
മഞ്ജു പ്രകാശ് നേരത്തെ ആ ചെരുപ്പ് ധരിച്ചിരുന്നുവെന്ന് മനസ്സിലാക്കിയ ബന്ധുക്കൾപരിശോധിച്ചപ്പോൾ, അദ്ദേഹം മുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്നതായും വായിൽ നിന്ന് നുരയും മൂക്കിൽ നിന്നും രക്തവും വരുന്നതായി കണ്ടു. കാലിൽ കടിയേറ്റ പാടു കണ്ടു. ഇവിടെ ചോര പൊടിയുന്നുണ്ടായിരുന്നു. അവർ ഉടൻ തന്നെ അദ്ദേഹത്തെആശുപത്രിയിലേക്ക് കൊണ്ടുപോയി, പക്ഷേ ഡോക്ടർമാർ അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു.
2016-ൽ ഒരു ബസ് അപകടത്തിന് ശേഷം തന്റെ മഞ്ജു പ്രകാശിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നതിനാൽ കാലിൽ സംവേദനക്ഷമത നഷ്ടപ്പെട്ടുവെന്നു ബന്ധുക്കൾ പറയുന്നു. അതിനാലാകാം പാമ്പ് കടിയേറ്റപ്പോൾ മഞ്ജുവിന് ഒരു വികാരവും അനുഭവപ്പെടാത്തത് എന്നും അവർ പറയുന്നു. ബന്നാർഘട്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.















