തൃശൂർ: പാലിയേക്കരയിൽ ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി. ആമ്പല്ലൂരിലും മുരിങ്ങൂരിലുമുണ്ടായ ഗതാഗതക്കുരുക്ക് സംബന്ധിച്ച തൃശൂർ ജില്ലാ കലക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ ഈ നീക്കം.ഇന്നലെയും ബ്ലോക്ക് ഉണ്ടായെന്ന് കളക്ടർ ഹൈക്കോടതിയെ അറിയിച്ചു. തകർന്ന സർവീസ് റോഡുകൾ കാരണം യാത്രക്കാർക്ക് സുരക്ഷാഭീഷണിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.ഹർജി അടുത്ത ചൊവ്വാഴ്‌ച്ച പരിഗണിക്കും.
മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നതുപോലെ പലയിടത്തും മണ്ണിടിച്ചിൽ സാധ്യത ഉണ്ടെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് ഹര്‍ജി പരിഗണിച്ച കോടതി ടോൾ പിരിവ് തല്‍ക്കാലം പുനരാരംഭിക്കേണ്ടതില്ല എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ടോൾ പിരിവ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം പരിഗണിച്ചപ്പോൾ ഗതാഗതപ്രശ്നമുണ്ടോയെന്ന് കോടതി കലക്ടറോട് ചോദിച്ചു. തുടർന്ന് ആമ്പല്ലൂരിലെയും മുരിങ്ങൂരിലെയും ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി കലക്ടർ റിപ്പോർട്ട് നൽകി. ഈ വിഷയത്തിൽ എന്ത് നടപടി സ്വീകരിച്ചെന്ന് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചു. ഗൗരവത്തോടെയല്ല എൻഎച്ച്എഐ ഗതാഗതക്കുരുക്കിനെ സമീപിക്കുന്നതെന്ന് ഹൈക്കോടതി വിമർശിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചിരുന്നെങ്കിലും മുരിങ്ങൂർ ഭാഗത്തെ മണ്ണിടിച്ചിലിനെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു.
ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താത്ക്കാലികമായി തടഞ്ഞത്. ടോൾ പുനഃസ്ഥാപിച്ചാൽ 50% മാത്രം ഈടാക്കാനെ അനുവാദം നൽകാവൂ എന്ന് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു. ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.
ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.















