ചെന്നൈ: 40 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ നടനും ടിവികെ നേതാവുമായ വിജയിയുടെ വീടിന് സുരക്ഷ ശക്തമാക്കി. വിജയിയുടെ വീടിന് നേരെ ആക്രമണസാധ്യത കണക്കിലെടുത്താണ് സുരക്ഷ വർദ്ധിപ്പിച്ചത്. വിജയിയെ കൂടാതെ ടിവികെയുടെ മറ്റ് മുതിർന്ന നേതാക്കന്മാരുടെ വീടുകളിലും സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
കരൂർ ദുരന്തത്തിൽ ടിവികെ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. പാർട്ടിയിലെ ആറ് നേതാക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ്, ജോയിന്റ് സെക്രട്ടറി സി ടി നിർമൽ കുമാർ, ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ തുടങ്ങിയ ആറ് നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ പാർട്ടി അദ്ധ്യക്ഷൻ വിജയിയുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. വിജയ്‌ക്കെതിരെ കേസെടുക്കാത്തതിൽ സോഷ്യൽമീഡിയയിൽ ഉൾപ്പെടെ പ്രതിഷേധം ശക്തമാണ്.
തിക്കിലും തിരക്കിലുംപെട്ട് മരിച്ച സംഭവത്തിൽ അപകടത്തെ കുറിച്ച് അന്വേഷിക്കുന്നതിന് മുൻ ജഡ്ജി അരുണാ ജഗദീശൻ കരൂരിലെത്തി. സ്ഥലത്ത് വിശദമായ പരിശോധനകൾ നടത്തി. ദുരന്തത്തെ കുറിച്ച് വിശദമായി പഠിക്കുന്നതിനാണ് കമ്മീഷൻ രൂപീകരിച്ചതെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ പരിഹാരനടപടികൾ സ്വീകരിക്കുമെന്നും അരുണ ജഗദീശൻ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.















