ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ വീഡിയോ സന്ദേശവുമായി നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ്. സമൂഹമാദ്ധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് വിജയിയുടെ പ്രതികരണം. കരൂരിലുണ്ടായ അപകടത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി സ്റ്റാലിൻ അവസരം മുതലെടുക്കുകയാണെന്നും വിജയ് വീഡിയോയിൽ ചൂണ്ടിക്കാട്ടി.
കരൂർ ദുരന്തത്തിൽ പാർട്ടി പ്രവർത്തകരെ വേട്ടയാടരുത്. കുറ്റം തന്റെമേൽ വയ്ച്ചോളു. അത് ഏറ്റെടുക്കാൻ താൻ തയാറാണ്. ജീവിതത്തിൽ ഇത്രയും വേദനാജനകമായ സന്ദർഭം ഇതുവരെ ഉണ്ടായിട്ടില്ല. കരൂർ ദുരന്തത്തിൽ വേദന മാത്രമാണുള്ളത്. വേദനാജനകമായ സംഭവമാണ് ഉണ്ടായത്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു.
ഹൃദയം വേദന കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒരു വാക്കിനും മരിച്ചവരുടെ കുടുംബത്തിനുണ്ടായ നഷ്ടം നികത്താൻ സാധിക്കില്ല. അധികൃതർ നൽകിയ എല്ലാ നിർദേശങ്ങളും ഞങ്ങൾ പാലിച്ചു. കരൂരിൽ മാത്രം എന്താണ് സംഭവിച്ചതെന്ന് അറിയില്ല.
എന്നോടുള്ള സ്നേഹം കൊണ്ടാണ് ആളുകൾ റാലിക്ക് എത്തുന്നത്. ദുരന്തത്തിന് പിന്നാലെ ആശുപത്രിയിൽ പോയാൽ കൂടുതൽ പ്രശ്നങ്ങളും തിക്കും തിരക്കും ഉണ്ടാകുമെന്നതിനാലാണ് കരൂരിൽ നിന്നും പോയത്. തെറ്റ് ചെയ്തിട്ടില്ല. എന്നിട്ടും പ്രവർത്തകരെ അറസ്റ്റ് ചെയ്തു. സിഎം സാർ കുറ്റം തന്റെമേൽ വച്ചോളു. അത് ഏൽക്കാൻ ഞാൻ തയാറാണ്. ഞാൻ വീട്ടിൽ തന്നെയുണ്ട്. സത്യം പുറത്തുവരുമെന്നും വിജയ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.















