അഹമ്മദാബാദ് : ഗുജറാത്തിൽ സംസ്ഥാന മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. മന്ത്രിസഭാ പുനഃസംഘടനയ്‌ക്ക് മുന്നോടിയായിട്ടാണ് ഈ നീക്കം . മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെയുള്ള എല്ലാ മന്ത്രിമാരും രാജിവച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇവരുടെ രാജി സ്വീകരിച്ചു. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനാമായി ഇന്ന് വൈകുന്നേരം ഭൂപേന്ദ്ര പട്ടേൽ ഗവർണർ ആചാര്യ ദേവവ്രതിനെ കാണുമെന്ന് പ്രതീക്ഷിക്കുന്നു.
ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് രാത്രി 8 മണിയോടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ വസതിയിൽ എല്ലാ ഗുജറാത്ത് എംഎൽഎമാരുമായും അത്താഴവിരുന്ന് നടത്തും. തുടർന്ന്, രാത്രി 9:30 ന് മുഖ്യമന്ത്രി പട്ടേൽ ഗവർണർ ആചാര്യ ദേവവ്രതിനെ കണ്ട് സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന മന്ത്രിമാരുടെ പട്ടിക സമർപ്പിക്കും എന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്ത് മന്ത്രിസഭ നാളെ വികസിപ്പിക്കും എന്നാണ് റിപ്പോർട്ട്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ മന്ത്രിസഭ വെള്ളിയാഴ്ച രാവിലെ 11:30 ന് വികസിപ്പിക്കുമെന്ന് സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്
നിലവിലെ ഗുജറാത്ത് മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 17 മന്ത്രിമാരുണ്ട് , ഇതിൽ എട്ട് പേർ കാബിനറ്റ് റാങ്കുള്ളവരാണ്.
182 അംഗങ്ങളുള്ള സംസ്ഥാന നിയമസഭയുടെ വ്യവസ്ഥകൾ പ്രകാരം, ഗുജറാത്തിൽ 27 മന്ത്രിമാർ വരെ ആകാം, ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണ് സംസ്ഥാനത്ത് മന്ത്രിസഭ പുനസംഘടന നടക്കുന്നത്















