ന്യൂഡൽഹി: ബിഷ്ണോയി ഗുണ്ടാസംഘാംഗം ലഖ്‌വീന്ദർ കുമാറിനെ യുഎസ് ഇന്ത്യയ്‌ക്ക് കൈമാറി. ഇന്ത്യയുടെ നയതന്ത്ര, നിയമ നിർവ്വഹണ മേഖലയിലെ പ്രധാന വിജയത്തെയാണ് ഇത് വ്യക്തമാക്കുന്നത്. കൊള്ളയടിക്കൽ, കൊലപാതകശ്രമം, നിയമവിരുദ്ധ തോക്ക് ഉപയോഗം എന്നിവയുൾപ്പെടെ നിരവധി ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കേസുകളുമായി ബന്ധപ്പെട്ട് ഹരിയാന പൊലീസാണ് കേസ് അന്വേഷിക്കുന്നത്. വിദേശകാര്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ലഖ്‌വീന്ദർ കുമാറിനെ യുഎസ് ഇന്ത്യയ്‌ക്ക് കൈമാറിയിട്ടുണ്ട്. ഡൽഹി വിമാനത്താവളത്തിൽ വച്ച് ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ലഖ് വീന്ദറിന്റെ നാടുകടത്തൽ ഉൾപ്പെടെ അമേരിക്ക ഇതുവരെ 40 ഓളം ബിഷ്ണോയി സംഘാംഗങ്ങളെയാണ് ഇന്ത്യയിലെത്തിച്ചത്. ഇന്റർപോൾ റെഡ് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് നീക്കം.
ലഖ് വീന്ദർ സിംഗിനെ നാടുകടത്തിയതിന് ശേഷം, ബിഷ്ണോയി ഗുണ്ടാസംഘാംഗമായ സുനിൽ സർദാനയെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഈ വർഷമാദ്യം ബോളിവുഡ് ഗായകൻ ഫാസിൽപുരിയയ്‌ക്ക് നേരെ വെടിയുതിർത്തയാളാണ് സുനിൽ സർദാന.















