തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സിപിഐ – സിപിഐ നേതാക്കൾക്കിടെ തർക്കം രൂക്ഷം. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ നേതാവ് ബിനോയ് വിശ്വവും തെറ്റിപ്പിരിഞ്ഞതായാണ് വിവരം. ഇതിന് പിന്നാലെ പിഎം ശ്രീ പദ്ധതി ധാരണാപത്രം റദ്ദാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിപിഐ. ഈ സാഹചര്യത്തിൽ നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാർ വിട്ടുനിൽക്കും. സിപിഐ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
രാവിലെ ആരംഭിച്ച സിപിഐ സെക്രട്ടറിയേറ്റ് യോഗം ഉച്ചവരെ നീണ്ടിരുന്നു. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, ജി ആർ അനിൽ, ചിഞ്ചുറാണി എന്നിവർ പങ്കെടുക്കേണ്ടെന്ന നിർദേശമാണ് പാർട്ടി നൽകിയിരിക്കുന്നത്.
പിഎംശ്രീ പദ്ധതി റദ്ദാക്കാതെ ഒരു വിട്ടുവീഴ്ചയ്‌ക്കും തയാറല്ലെന്ന് സിപിഐ നേതാക്കൾ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രി മുന്നോട്ടുവച്ച എല്ലാ ഉപാധികളും സിപിഐ സംസ്ഥാനസെക്രട്ടറി തള്ളുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സിപിഐ നേതാക്കൾ അറിയിച്ചത്.















