ഷാങ്ഹായ്: ചൈനയിലെ വിമാനത്താവളത്തിൽ മണിക്കൂറോളം അകപ്പെട്ടതിന്റെ ദുരനുഭവം പങ്കുവച്ച് ഇന്ത്യൻ യുവതി. പാസ്പോർട്ട് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിയെ 18 മണിക്കൂറോളം ഉദ്യോഗസ്ഥർ തടങ്കലിൽ വച്ചത്. ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തിലാണ് യുവതിക്ക് ദുരനുഭവം നേരിടേണ്ടിവന്നത്.
ഷാങ്ഹായിൽ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. സുരക്ഷാപരിശോധനകൾ നടക്കുന്നതിനിടെയാണ് യുവതിയെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. അരുണാചൽപ്രദേശ് സ്വദേശിനിയാണ് പ്രേമ വാങ്ജോം. ഇന്ത്യൻ പാസ്പോർട്ട് അസാധുവാണെന്ന് കാണിച്ചായിരുന്നു നടപടി. അരുണാചൽപ്രദേശ് ഇന്ത്യയുടെ ഭാഗമല്ലെന്നാണ് ഉദ്യോഗസ്ഥർ ആരോപിച്ചത്.
കഴിഞ്ഞ ദിവസവും ഉദ്യോഗസ്ഥർക്കെതിരെ യുവതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ രൂക്ഷവിമർശവുമായി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തന്നെ പരിഹസിച്ചതായും അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമല്ലെന്ന് ആവർത്തിച്ച് പറയുകയും ചെയ്തതായി യുവതി ആരോപിച്ചു.
നിങ്ങൾ ചൈനീസ് പാസ്പോർട്ടിന് അപേക്ഷിക്കണം. നിങ്ങൾ ചൈനക്കാരിയാണ്. മുമ്പ് ഞാൻ ഇതേ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അവർ എന്റെ പാസ്പോർട്ട് പിടിച്ചെടുത്തു. ഭക്ഷണം തന്നില്ല. വിമാനത്തിൽ കയറാൻ അനുവദിച്ചില്ല. ജീവനക്കാരിൽ നിന്നും വളരെ അപമാനകരമായ പെരുമാറ്റമാണ് ഉണ്ടായത്. മണിക്കൂറുകൾ കഴിഞ്ഞതിന് ശേഷമാണ് എനിക്ക് ഇന്ത്യൻ എംബസിയെ ബന്ധപ്പെടാൻ കഴിഞ്ഞത്. ഓൺലൈൻ ഉപയോഗിക്കുന്നതും അവർ തടഞ്ഞു. വലിയ മാനസിക പീഡനമാണ് തനിക്ക് ഉണ്ടായതയെന്നും യുവതി പറഞ്ഞു.















