വിവാഹവേളകളിൽ മലയാളിക്ക് കൈത്തറിയോട് പ്രിയം കൂടിക്കൂടി വരികയാണ്. ബാലരാമപുരം കൈത്തറി കൂടാതെ നിരവധി കൈത്തറി ഇനങ്ങൾ കേരളത്തിന്റെ തനത് വസ്ത്ര സംബ്രദായത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഇനമാണ് കുത്താമ്പുള്ളികൈത്തറി.കേരളത്തിന്റെ തനത് തുണിത്തരങ്ങളിലൊന്നായ കുത്താമ്പുള്ളിയിലെ കൈത്തറി കസവുസാരികൾ ഭൗമസൂചിക പദവിയാൽ അടയാളപ്പെടുത്തപ്പെട്ടവയാണ്.
കൈത്തറി നെയ്‌ത്തിനു വര്‍ഷങ്ങളായി പേരുകേട്ട ഗ്രാമമാണ് തൃശ്ശൂര്‍ പട്ടണത്തിനു 50 കി. മീ. വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന കുത്താമ്പുള്ളി. ഇവിടത്തെ 600 – ഓളം ബ്രാഹ്മണ കുടുംബങ്ങള്‍ രാജ്യത്ത് മറ്റെങ്ങും കാണാത്തതരം കൈത്തറി സാരികള്‍ നെയ്യുന്നു. കസവു നെയ്‌ത്തിന് പ്രസിദ്ധമാണീ സ്ഥലം. ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട ദേവാംഗ സമുദായത്തില്‍പ്പെട്ടവരാണിവര്‍. ഇന്നത്തെ കര്‍ണ്ണാടകയിലാണ് അവരുടെ വേരുകള്‍. 500 വര്‍ഷം മുമ്പ് കൊച്ചി രാജകുടുംബമാണ് വിശിഷ്ട വസ്ത്രങ്ങള്‍ നെയ്യാന്‍ വേണ്ടി ഇവരെ കൊണ്ടു വന്ന് ഒരു ഗ്രാമത്തില്‍ പാര്‍പ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
1972-ല്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയാണ്102 അംഗങ്ങളുള്ള കുത്താമ്പുള്ളി ഹാന്‍ഡ്‌ലൂം ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി . പാരമ്പര്യത്തിന്റെ തനതു രീതികള്‍ കൈവെടിയാതെ, കൈത്തറിയില്‍ ആധുനിക സങ്കല്പങ്ങളും ഇവര്‍ ഒരുമിച്ചു ചേര്‍ക്കുന്നു. കസവു വേഷ്ടി, സെറ്റ് മുണ്ട്, ഡിസൈനര്‍ സാരി എന്നിങ്ങിനെ ഇവരുടെ വിവിധ ഉല്പന്നങ്ങൾ പ്രസിദ്ധങ്ങളാണ്.
എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കുത്താമ്പുള്ളിയിൽ നെയ്തു കൂടാതെ തനതായ വസ്ത്ര വിപണി വളർന്നുവരുന്നുണ്ട്. നെയ്‌ത്തുകാരായിരുന്നവരുടെ കുടുംബാംഗങ്ങൾ തന്നെയാണ് ഇത്തരം വസ്ത്രവ്യാപാര സ്ഥാപനങ്ങൾ സ്ഥാപിച്ചത്. ആധുനിക കാലത്തിന്റെ മാർക്കറ്റിങ് പ്ലാറ്റ്ഫോം ആയ സോഷ്യൽ മീഡിയയെ കൃത്യമായി ഉപയോഗിച്ച് കൊണ്ടുള്ള ഒരു വിപണനമാണ് ഇവിടെ നടക്കുന്നത്. ഇൻഫ്ലുവൻസർമാരുടെ വീഡിയോകൾ വഴി കുത്താമ്പുള്ളി ഇപ്പോൾ വലിയ വിപണിയായി മാറി.
എന്തായാലും മലയാളിപ്പെൺ കുട്ടികൾ തങ്ങളുടെ വിവാഹത്തിന് ഒരു കുത്താമ്പുള്ളി സാരി തീർച്ചയായും വേണം എന്ന് വാശി പിടിക്കുന്ന സാഹചര്യമുണ്ട്.


















