ഉഡുപ്പി: ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ ആറ് ‘ആക്ടിവിസ്റ്റുകളെ’ പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. കർണാടകയിലെ ബെൽത്തങ്ങാടി കോടതിയിലാണ് എസ്.ഐ.ടി റിപ്പോർട്ട് സമർപ്പിച്ചത്. മുഴുവൻ കേസും പ്രതികൾ കെട്ടിചമച്ചതാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ധർമ്മസ്ഥല അധികൃതർക്ക് എസ്.ഐ.ടി ക്ലീൻ ചിറ്റ് നൽകി. വ്യാജ ആരോപണങ്ങളും അവയുടെ പശ്ചാത്തലവും അടക്കം സമഗ്രമായ അന്വേഷണത്തിനൊടുവിൽ 3,900 പേജുള്ള റിപ്പോർട്ടാണ് എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ചത്.
ശുചീകരണ തൊഴിലാളി ചിന്നയ്യ , മഹേഷ് ഷെട്ടി തിമ്രോഡി, ഗിരീഷ് മട്ടന്നനവർ, ജയന്ത്, വിത്തൽ ഗൗഡ, സുജാത ഭട്ട് എന്നിവരാണ് വ്യാജ വെളിപ്പെടുത്തൽ കേസിലെ പ്രതികൾ. ആറുപേരെയും അറസ്റ്റ് ചെയ്യാൻ എസ്.ഐ.ടി കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. വ്യാജ വെളിപ്പെടുത്തൽ നടത്താൻ ചിന്നയ്യയ്‌ക്ക് പണം നൽകുകയും മൊഴികൾ നൽകാൻ പരീശീപ്പിക്കുകയും ചെയ്തിട്ടുണ്ട്. തിമ്രോഡിയുടെ വസതിയിൽ ഗൂഢാലോചന നടന്നത്. ഇത് തെളിയിക്കുന്ന വീഡിയോ ക്ലിപ്പുകൾ, ബാങ്ക് ഇടപാട് തെളിവുകൾ, ഇലക്ട്രോണിക് ഡാറ്റ, സാക്ഷി മൊഴികൾ എന്നിവയും എസ്.ഐ.ടി ഹാജരാക്കിയിട്ടുണ്ട്.
അതേസമയം, ആറുപേരിൽ മാത്രം ഒതുങ്ങതല്ല കേസെന്നും ഗൂഢാലോചനയിൽ ഉൾപ്പെട്ട അർബൻ നക്സലുകൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുപ്പമുള്ളവരാണെന്നും ബിജെപി നേതാവ് ബി വൈ വിജയേന്ദ്ര നിയമസഭയിൽ പറഞ്ഞു . ധർമ്മസ്ഥലയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച ബുറുഡെ ഗ്യാങിനെ പേര് ഇപ്പോൾ എസ്‌ഐടിയുടെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവരെ കുറിച്ച് എസ്.ഐ.ടി വിശദമായി അന്വഷിച്ചിട്ടില്ല. ഗൂഢാലോചന മുഴുവൻ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















