രൺവീർ സിംഗ് നായകനായ ‘ധുരന്ധർ ഒരു ആഴ്ചയ്‌ക്കുള്ളിൽ 200 കോടി രൂപയുടെ ആഗോള കലക്ഷനാണ് നേടിയത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ രഹസ്യ ദൗത്യങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം . അതേസമയം പാകിസ്ഥാൻ വിരുദ്ധ പ്രമേയം എന്ന പേരിൽ ഗൾഫ് രാജ്യങ്ങളിൽ സിനിമ നിരോധിച്ചിരിക്കുകയാണ്. ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലാണ് ധുരന്ധർ റിലീസ് തടഞ്ഞത്.
2019-ലെ ഹിറ്റ് ചിത്രമായ ‘ഉറി: ദി സർജിക്കൽ സ്ട്രൈക്ക്’ എന്ന ചിത്രത്തിന് ശേഷം ആറ് വർഷത്തെ ഇടവേള കഴിഞ്ഞ് ആദിത്യ ധർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പാകിസ്ഥാനിലെ ഒരു ഭീകര ശൃംഖലയെ തകർക്കാനുള്ള രഹസ്യ ദൗത്യമാണ് ധുരന്ധർ പറയുന്നത്. പാകിസ്ഥാനിലെ ഓപ്പറേഷൻ ലിയാരിയും ഇന്ത്യൻ ഇൻ്റലിജൻസിന്റെ പങ്കാളിത്തവും സംബന്ധിച്ച സംഭവങ്ങളെയാണ് സിനിമക്ക് പ്രചോദനമായതെന്ന് സംവിധായകൻ ആദിത്യ ധർ വ്യക്തമാക്കിയിരുന്നു. കറാച്ചിയിലെ ക്രിമിനൽ അധോലോകത്തിലേക്ക് നുഴഞ്ഞുകയറാൻ ജയിലിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട് പരിശീലനം ലഭിച്ച ഒരു പഞ്ചാബി യുവാവിനെയാണ് രൺവീർ സിംഗ് അവതരിപ്പിക്കുന്നത്.
നേരത്തെ സ്കൈ ഫോഴ്‌സ്, ദി ഡിപ്ലോമാറ്റ്, ആർട്ടിക്കിൾ 370, ടൈഗർ 3, ദി കശ്മീർ ഫയൽസ് തുടങ്ങിയ സിനിമകൾക്കും ഗൾഫ് രാജ്യങ്ങളിൽ സമാനമായ രീതിയിൽ നിയന്ത്രണങ്ങൾ നേരിടേണ്ടിവന്നിരുന്നു.
രൺവീർ സിംഗിനൊപ്പം സാറ അർജുൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, അക്ഷയ് ഖന്ന, ആർ. മാധവൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ധുരന്ധർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 മാർച്ച് 19 ന് തിയേറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടുണ്ട്.















