ന്യൂഡൽഹി: ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ പുരസ്‌കാരം നൽകി ആദരിച്ച് രാജ്യം. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് പ്രധാനമന്ത്രിക്ക് പുരസ്കാരം സമ്മാനിച്ചു. ഒരു വിദേശ രാജ്യത്ത് നിന്ന് പ്രധാനമന്ത്രിക്ക് സമ്മാനിക്കുന്ന 29-ാമത്തെ ഉയർന്ന സിവിലിയൻ പുരസ്‌കാരമാണിത്.
ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഭാഗമായാണ് ഈ പുരസ്കാരം സമ്മാനിച്ചിരിക്കുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഒമാനിൽ എത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് മോദിയുടെ സന്ദർശനം എന്നത് ഏറെ ശ്രദ്ധേയമാണ്.
ഒമാൻ സുൽത്താനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച ചെയ്തു. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ വിശദമായ ചർച്ച നടന്നു.
ജോർദാനിലും എത്യോപ്യയിലും സന്ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ഒമാനിൽ എത്തിയത്.













