കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് നിരക്കുകളിൽ വൻ മാറ്റം വരുത്തിക്കൊണ്ട് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. ഇഖാമ പുതുക്കുന്നതിനും വിസ അനുവദിക്കുന്നതിനും ഇനിമുതൽ പുതിയ നിരക്കുകൾ ബാധകമാകും. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി പുറപ്പെടുവിച്ച പുതിയ എക്സിക്യൂട്ടീവ് റെഗുലേഷൻ പ്രകാരം, ഡിസംബർ 23 മുതൽ പരിഷ്കരിച്ച നിരക്കുകൾ നിലവിൽ വരും.
പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:
ഇഖാമ പുതുക്കൽ : സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർ (ആർട്ടിക്കിൾ 18 & 17), വിദേശ നിക്ഷേപകർ, ബിസിനസ് പങ്കാളികൾ, സ്വന്തം സ്പോൺസർഷിപ്പിലുള്ളവർ തുടങ്ങിയ 10 വിഭാഗങ്ങളിൽപ്പെട്ടവർക്ക് വാർഷിക ആരോഗ്യ ഇൻഷുറൻസ് ഫീസായി 100 കുവൈത്ത് ദിനാർ നിശ്ചയിച്ചു.
ഫാമിലി വിസ : ഫാമിലി വിസയിലുള്ളവർക്കും (ആർട്ടിക്കിൾ 22) വാർഷിക ഇൻഷുറൻസ് നിരക്ക് 100 ദിനാറായിരിക്കും. സ്പോൺസറുടെ ഇഖാമ സ്റ്റാറ്റസ് അനുസരിച്ചായിരിക്കും ഇത് ഈടാക്കുക.
സന്ദർശക വിസകൾ : ഫാമിലി വിസിറ്റ്, ബിസിനസ് വിസിറ്റ്, ടൂറിസ്റ്റ് വിസിറ്റ് തുടങ്ങി ഒൻപത് തരം സന്ദർശക വിസകൾക്ക് സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് സംവിധാനം വഴി ഫീസ് നിശ്ചയിക്കും. സന്ദർശകർക്ക് ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്.
മറ്റു വിഭാഗങ്ങൾ:
കൃഷിപ്പണി, മത്സ്യബന്ധനം, ഇടയന്മാർ (ആർട്ടിക്കിൾ 18) തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഇൻഷുറൻസ് ഫീസ് 10 ദിനാറായിരിക്കും.
എൻട്രി വിസകൾക്ക് (ഗവൺമെന്റ്, പ്രൈവറ്റ് സെക്ടർ, ഫാമിലി ജോയിനിംഗ് തുടങ്ങിയവ) 5 ദിനാർ ഫീസ് ഏർപ്പെടുത്തി.
ട്രാൻസിറ്റ് വിസ, ട്രക്ക്/ബസ് ഡ്രൈവർമാർ എന്നിവർക്കും 5 ദിനാർ ഫീസുണ്ട്.
ഗാർഹിക തൊഴിലാളികൾക്ക് ഇളവ്: സ്വദേശി കുടുംബങ്ങളിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് നിരക്കുകളിൽ ഇളവുണ്ട്. ആദ്യത്തെ മൂന്ന് ഗാർഹിക തൊഴിലാളികൾക്ക് ഫീസ് നൽകേണ്ടതില്ല. എന്നാൽ നാലാമത്തെ തൊഴിലാളി മുതൽ ഒരാൾക്ക് 10 ദിനാർ വീതം ഫീസ് നൽകണം.
ഇഖാമ അനുവദിക്കുന്നതിനും വിസ നടപടികൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 1999-ലെ ഒന്നാം നമ്പർ നിയമത്തിലെ ഭേദഗതികൾ അനുസരിച്ചാണ് പുതിയ നടപടി.








