കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് സാംസ്കാരിക കേരളം വിട നല്‍കി . സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെ രാവിലെ 11:50 ന് ഉദയംപേരൂര്‍ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
മക്കളായ വിനീതും ധ്യാനും അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. മൂത്തമകന്‍ വിനീത് ശ്രീനിവാസനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത്. അദേഹത്തിന്റെ എഴുത്തിന്റെ പ്രതീകമായി കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയില്‍ വച്ചു. ‘എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു’ എന്ന കുറിപ്പെഴുതിയ കടലാസാണ് വച്ചത്.
പ്രിയ താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനാവലിയാണ് പാലാഴിയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരെയും ആയിരക്കണക്കിന് ആരാധകരെയും കണ്ണീരിലാഴ്‌ത്തിയാണ് ശ്രീനിയുടെ ശരീരം അഗ്‌നി നാളങ്ങള്‍ ഏറ്റു വാങ്ങിയത്.
ഡയാലിസിസിനായി കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ തന്നെ മരണം സ്ഥിരീകരിച്ചു. വിമലയാണ് ഭാര്യ. മക്കള്‍: വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍. മരുമക്കള്‍: ദിവ്യ, അര്‍പ്പിത.















