കുവൈറ്റ് സിറ്റി: പ്രവാസികളെയും കുടുംബങ്ങളെയും നേരിട്ട് ബാധിക്കുന്ന കുവൈറ്റിലെ പരിഷ്കരിച്ച താമസ നിയമം ഇന്ന് (ചൊവ്വാഴ്ച) മുതൽ പ്രാബല്യത്തിൽ വന്നു. വിസ ഫീസുകൾ, ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ എന്നിവയിൽ വലിയ വർധനവാണ് പുതിയ നിയമം വഴി നടപ്പിലാക്കിയിരിക്കുന്നത്. ഏകദേശം രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഇത്രയും വിപുലമായ രീതിയിലുള്ള ഫീസ് വർധന രാജ്യം നടപ്പിലാക്കുന്നത്.
ഫീസുകളിലെ മാറ്റങ്ങൾ
താമസ രേഖ (ഇഖാമ) ഫീസ് : സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ വാർഷിക ഇഖാമ ഫീസ് 10 ദിനാറിൽ നിന്നും 20 ദിനാറായി ഉയർത്തി.
വിസിറ്റ് വിസകൾ: ഫാമിലി, ടൂറിസ്റ്റ്, ബിസിനസ് തുടങ്ങി എല്ലാത്തരം സന്ദർശക വിസകൾക്കും ഇനി മുതൽ പ്രതിമാസം 10 ദിനാർ ഫീസ് നൽകണം. സന്ദർശക വിസകൾ സമാന കാലാവധിയിലേക്ക് ഒരു തവണ കൂടി നീട്ടാൻ സാധിക്കും.
ആശ്രിത വിസ : ഭാര്യ, മക്കൾ എന്നിവർക്ക് വാർഷിക ഇഖാമ ഫീസ് 20 ദിനാർ ആയിരിക്കും. മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരുടെ ഇഖാമ ഫീസ് 200 ദിനാറിൽ നിന്നും 300 ദിനാറായി വർധിപ്പിച്ചു.
ആരോഗ്യ ഇൻഷുറൻസ്: പ്രതിവർഷ ആരോഗ്യ ഇൻഷുറൻസ് ഫീസ് 100 ദിനാറായി നിശ്ചയിച്ചു. സാധുവായ ഇൻഷുറൻസ് പോളിസി ഇല്ലാതെ പുതിയ ഇഖാമയോ പുതുക്കലോ അനുവദിക്കില്ല.
പ്രധാന നിബന്ധനകളും ഇളവുകളും
ശമ്പള പരിധി: കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നതിന് പ്രവാസികൾക്ക് കുറഞ്ഞത് 800 ദിനാർ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം. എന്നാൽ നിശ്ചിത വിഭാഗങ്ങൾക്കും തസ്തികകൾക്കും ഈ നിബന്ധനയിൽ ഇളവുണ്ട്.
ഗാർഹിക തൊഴിലാളികൾ: പ്രവാസി കുടുംബങ്ങൾ ഗാർഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കുമ്പോൾ പ്രതിവർഷം 50 ദിനാർ അധിക ഫീസായി നൽകണം.
നവജാത ശിശുക്കൾ: നവജാത ശിശുക്കൾക്ക് ഇഖാമ നടപടികൾ പൂർത്തിയാക്കാൻ നൽകിയിരുന്ന സമയം നാല് മാസമായി വർധിപ്പിച്ചു. ഇത് പ്രവാസികൾക്ക് വലിയ ആശ്വാസമാണ്.
വിസ കൈമാറ്റം: ചില പ്രത്യേക സാഹചര്യങ്ങളിൽ വിസിറ്റ് വിസകൾ റെസിഡൻസി വിസകളിലേക്ക് മാറ്റാൻ പുതിയ നിയമം അനുമതി നൽകുന്നുണ്ട്. വർക്ക് വിസ, കുടുംബ വിസ, പഠന വിസ, ഇൻവെസ്റ്റ്‌മെന്റ് വിസ എന്നിവയ്‌ക്കെല്ലാം പ്രവേശന സമയത്ത് 10 ദിനാർ ഫീസ് ബാധകമായിരിക്കും.
നിയമം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇനി മുതൽ ഇഖാമ കാലാവധി പാസ്‌പോർട്ട് കാലാവധിയുമായി ബന്ധിപ്പിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. കുവൈറ്റിലെ പ്രവാസികൾക്ക് ഈ നിയമം വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കുമെങ്കിലും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും വിസ നിയമലംഘനങ്ങൾ കുറയ്‌ക്കുന്നതിനും പുതിയ പരിഷ്കാരം സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.







