തിരുവനന്തപുരം : സ്വർണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും എസ്ഐടി ചോദ്യം ചെയ്യും. ഈ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചറിയാനാണ് ചോദ്യം ചെയ്യുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ഡൽഹി യാത്ര ഉൾപ്പെടെയുള്ള വിവരങ്ങൾ സംഘം ശേഖരിക്കും. ഈ വിഷയത്തിൽ പോറ്റി നൽകുന്ന മൊഴിയും നിർണായകമാകും. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴിയിലെ കാര്യങ്ങളും പോറ്റിയിൽ നിന്നും സ്ഥിരീകരിക്കും
കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്ക് സോണിയാഗാന്ധിയെ കാണാനായി അവസരം ഒരുക്കികൊടുത്തതെന്ന റിപ്പോർട്ട് എസ്ഐടിയ്‌ക്ക് ലഭിച്ചിരുന്നു . ഇതേ തുടർന്നാണ് സാഹചര്യത്തെളിവുകൾ അടൂർ പ്രകാശിലേക്ക് വിരൽ ചൂണ്ടിയത്. ആറ്റിങ്ങലിൽ നടന്ന ഒരു പരിപാടിയ്‌ക്കിടെയാണ് പോറ്റിയെ കാണുന്നതെന്നും അയാൾ ഒരു കാട്ടുകള്ളനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും അതല്ലാതെ തനിക്ക് പോറ്റിയുമായി യാതൊരു ബന്ധവുമില്ലെന്നും അടൂർപ്രകാശ് നേരത്തെ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.















