കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതോട് കൂടി പതിവ് പോലെ യു ഡി എഫിൽ സീറ്റിനായി കടിപിടി തുടങ്ങി. മുൻ കെപിസിസി അധ്യക്ഷനും മുതിരാൻ നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കുറി ആദ്യ വെടി പൊട്ടിച്ചത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നൽകുകയാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചെയ്തത്. താന്‍ മത്സരിക്കുമോ എന്നത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. കെപിസിസി പ്രസിഡന്റ് ആയിരുന്നതിനാലാണ് കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിക്കാതിരുന്നത്. നിലവില്‍ അത്തരം സാഹചര്യങ്ങളില്ലെന്നും മുല്ലപ്പള്ളി കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ഇല്ലെന്ന് നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. തന്റെ സ്ഥാനാര്‍ഥിത്വത്തിന് പാര്‍ട്ടി ഒരിക്കലും തടസം നിന്നിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നും മത്സരിക്കാൻ ഒരുകാലത്തും മടിയുണ്ടായിട്ടില്ലെന്നും ഞാൻ മത്സരിക്കുകയാണെങ്കിൽ എവിടെയാണെങ്കിലും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി സ്വാഗതം ചെയ്യുമെന്ന വിശ്വാസമുണ്ടെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് മതിയായ പരിഗണന നല്‍കണം, താന്‍ കെപിസിസി അധ്യക്ഷനായിരുന്ന സമയത്ത് 46 സീറ്റുകള്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും നല്‍കിയിരുന്നു. യുവാക്കള്‍ക്കൊപ്പം തെരഞ്ഞെടുപ്പില്‍ സീനിയര്‍ നേതാക്കളും മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായം.
ശബരിമല സ്വര്‍ണ്ണക്കൊള്ള സംബന്ധിച്ച അന്വേഷണം ശരിയായ ദിശയിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇതുവരെ ശരിയായ രീതിയിലാണ് പുരോഗമിക്കുന്നത് എന്നാണ് മുല്ലപ്പള്ളിയുടെ അഭിപ്രായം.















