ന്യൂഡൽഹി: ഭാരതത്തിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15ന് ഓടിത്തുടങ്ങും. മുംബൈ-അഹമ്മദബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ നാഴികകല്ലായിരിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഘട്ടംഘട്ടമായാണ് ബുള്ളറ്റ് ട്രെയിൻ പ്രവർത്തനം ആരംഭിക്കുക. ആദ്യഘട്ടത്തിൽ സൂറത്ത്-ബിലിമോറ പാതയും തുടന്ന് വാപി-സൂറത്ത് പാതയും പ്രവര്ത്തനക്ഷമമാകും. അതിനുശേഷം വാപി-അഹമ്മദാബാദ് സെക്ഷൻ, തുടർന്ന് താനെ-അഹമ്മദാബാദ്, ഒടുവിൽ മുംബൈ-അഹമ്മദാബാദ് ഇടനാഴി എന്നിവ തുറക്കും.
മുംബൈയിൽ നിന്നും അഹമ്മദാബാദിലെ സബർമതിയിലേക്കിള്ള ഹൈസ്പീഡ് റെയിൽ കോറിഡോറിന് 508 കിലോമീറ്ററാണ് ദൂരം. രണ്ട് മണിക്കൂർ 17 മിനിറ്റ് കൊണ്ടാണ് ദൂരം പിന്നിടുക. 12 സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിരുന്നു.
ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്റെ പ്രധാന സവിശേഷതകൾ
വേഗത: മണിക്കൂറിൽ 320 കിലോമീറ്റർ വരെ പ്രവർത്തിക്കാൻ (രൂപകൽപ്പന പരമാവധി 350 കിലോമീറ്റർ / മണിക്കൂർ).
സാങ്കേതികവിദ്യ: വിശ്വാസ്യതയ്‌ക്കും സുരക്ഷയ്‌ക്കും പേരുകേട്ട ജപ്പാനിലെ ഷിങ്കൻസെനിൽ നിന്നും
എഞ്ചിനീയറിംഗ് വിസ്മയം: താനെ ക്രീക്കിനടുത്തുള്ള 7 കിലോമീറ്റർ കടലിനടിയിലെ തുരങ്കം
സുരക്ഷ: തുരങ്ക മർദ്ദം കൈകാര്യം ചെയ്യുന്നതിനുള്ള നൂതന ഭൂകമ്പ കണ്ടെത്തൽ സംവിധാനങ്ങളും എയറോഡൈനാമിക് ഡിസൈനുകളും സവിശേഷതകളാണ്.
സൗകര്യങ്ങൾ: അത്യാധുനിക ഇരിപ്പിടങ്ങൾ, വിശ്രമമുറികൾ, വീൽചെയർ ഉപയോക്താക്കൾക്ക് വിശാലമായ ടോയ്ലറ്റുകളും രോഗബാധിതരായ യാത്രക്കാർക്കുള്ള സൗകര്യങ്ങളും.
കണക്റ്റിവിറ്റി: ഭാവി വിവിധ ബുള്ളറ്റ് ട്രെയിൻ പദ്ധതികളുമായി സംയോജിപ്പിക്കാവുന്ന തരത്തിൽ രൂപകൽപ്പന ചെയ്ത സ്റ്റേഷനുകൾ.















