ന്യൂഡൽഹി: 2020 ലെ ഡൽഹി കലാപ കേസിൽ അറസ്റ്റിലായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് തള്ളി. ഡൽഹി കലാപത്തിലെ ഏഴ് പ്രതികളിൽ അഞ്ച് പേർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും ഷർജീൽ ഇമാം, ഉമർ ഖാലിദ് എന്നീ മറ്റ് രണ്ട് പ്രതികൾക്ക് ജാമ്യം നൽകാൻ വിസമ്മതിച്ചു. ഓരോ കേസും പ്രത്യേകം പരിശോധിച്ചതായി കോടതി അറിയിച്ചു. പോലീസ് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, കലാപത്തിൽ ഉമർ ഖാലിദും ഷർജീൽ ഇമാമും പ്രധാന പങ്ക് വഹിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇരുവർക്കും വിചാരണ കോടതിയിൽ ജാമ്യത്തിനായി അപ്പീൽ നൽകാമെന്ന് കോടതി പറഞ്ഞു.
എല്ലാ പ്രതികൾക്കും വ്യത്യസ്തമായ റോളുകൾ ഉള്ളതിനാൽ, അവർ ഒരേ നിലയിലല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും റോൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ്. എല്ലാ പ്രതികളുടെയും റോൾ ഒരുപോലെയല്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായെന്ന ആരോപണങ്ങൾ ശക്തമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. എല്ലാ പ്രതികളുടെയും റോളുകളെക്കുറിച്ചുള്ള വസ്തുതകൾ പരിഗണിക്കേണ്ടതുണ്ടെന്ന് ബെഞ്ച് പറഞ്ഞു.
ഖാലിദിനും ഇമാമിനും സംരക്ഷിത സാക്ഷികളുടെ വിസ്താരത്തിന് ശേഷമോ ഇന്നു മുതൽ ഒരു വർഷത്തിനു ശേഷമോ ജാമ്യാപേക്ഷ പുതുക്കാമെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷൻ രേഖകൾ പ്രഥമദൃഷ്ട്യാ ഇവരുടെ “കേന്ദ്രീകൃതവും രൂപീകരണപരവുമായ പങ്ക്” വെളിപ്പെടുത്തിയതായും “ഇവർക്ക്ആ കലാപത്തിന്റെ സൂത്രണം, സമാഹരണം, തന്ത്രപരമായ ദിശ എന്നിവയിൽ പങ്കാളിത്തം” ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.
ജാമ്യാപേക്ഷകളെ ശക്തമായി എതിർത്ത ഡൽഹി പോലീസ്, 2020 ഫെബ്രുവരിയിലെ കലാപം സ്വയമേവ നടന്നതല്ലെന്നും, മറിച്ച് ഇന്ത്യയുടെ പരമാധികാരത്തിനു നേരെയുള്ള “ഏകോപിതവും, മുൻകൂട്ടി ആസൂത്രണം ചെയ്തതുമായ” ആക്രമണമാണെന്നും പറഞ്ഞിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സിഎഎ) പ്രതിഷേധത്തിനിടെയാണ് 2020 ൽ ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത് . കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരം മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിനെതിരെ കേസെടുത്തു.
2020 ലെ ഡൽഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഗൾഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ എന്ന റഹ്മാൻ, ഷഹ്ദാബ് അഹമ്മദ്, മുഹമ്മദ് സലീം എന്നിവരെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചു.ഡൽഹി ഹൈക്കോടതിയും വിചാരണ കോടതിയും ഇവർക്ക് ജാമ്യം നിഷേധിച്ചിരുന്നു.സെപ്റ്റംബർ 2-ന് ഡൽഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ വിധിക്കെതിരെയാണ് പ്രത്യേകാനുമതി ഹർജികൾ സമർപ്പിച്ചിരിക്കുന്നത് . 2025 ഡിസംബർ 10 ന് വാദം കേട്ട ശേഷം കോടതി ജാമ്യാപേക്ഷയിൽ തീരുമാനം മാറ്റിവച്ചിരുന്നു.
ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.ജാമ്യം ലഭിച്ച അപ്പീലുകാർക്ക് പന്ത്രണ്ട് ജാമ്യ വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്, അവ ദുരുപയോഗം ചെയ്യുന്നത് ജാമ്യം റദ്ദാക്കുന്നതിന് കാരണമാകും.















