പത്തനംതിട്ട: ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് സത്യവാങ്മൂലം നൽകി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ ശ്രമം അപഹാസ്യമാണെന്ന് എൻ ജി ഒ സംഘ്. കേന്ദ്ര സർക്കാർ, കേന്ദ്ര ജീവനക്കാർക്ക് അനുവദിക്കുന്നതിന് ആനുപാതികമായി സംസ്ഥാന ജീവനക്കാർക്കും സമയബന്ധിതമായി ക്ഷാമബത്ത അനുവദിച്ചിരുന്ന മുൻകാലരീതി അട്ടിമറിക്കുകയും, അനുവദിച്ച ക്ഷാമബത്തയുടെ മുൻകാല പ്രാബല്യം നിഷേധിക്കുകയും ചെയ്ത സർക്കാർ നടപടിയ്‌ക്കെതിരെയാണ് ജീവനക്കാർ കോടതിയെ സമീപിച്ചത്.
എൻ ജി ഒ സംഘ് നൽകിയ ഹർജിയിൽ ക്ഷാമബത്ത ശമ്പളത്തിന്റെ ഭാഗമായതിനാൽ കുടിശ്ശിക എപ്പോൾ നൽകുമെന്ന് അറിയിക്കണമെന്നാണ് കേരള അഡ്മിനിസ്ട്രെറ്റീവ് ട്രിബൂണൽ ഇടക്കാല ഉത്തരവിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിമൂലമാണ് ക്ഷാമബത്ത മുടങ്ങിയതെന്നും, കൂടുതൽ സമയം അനുവദിക്കണമെന്നും കോടതിയോട് അപേക്ഷിച്ചിരുന്ന സർക്കാരാണ് ഇപ്പോൾ ഹൈക്കോടതിയിൽ ജീവനക്കാരുടെ അവകാശത്തെ ചോദ്യം ചെയ്ത് സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
സംസ്ഥാനത്തെ ഐ. എ. എസ്. ഐ. പി. എസ്. ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് കുടിശ്ശികയില്ലാതെ മുഴുവൻ ക്ഷാമബത്തയും അനുവദിക്കുകയും അവരുടെ കീഴിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് ക്ഷാമബത്ത ലഭിക്കാൻ നിയമപരമായ അവകാശമില്ലെന്ന് അറിയിച്ചതിലൂടെ സർക്കാരിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നത്.
ക്ഷാമബത്ത രാജ്യത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ലഭിക്കുന്ന അർഹമായ ആനുകൂല്യമാണ്. ഇടതുസർക്കാരിന്റെ ഔദാര്യമല്ല ജീവനക്കാരുടെ അവകാശമാണ്. ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ഇടതുസർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളും, നിയമ പോരാട്ടവും തുടരുമെന്ന് കേരള എൻ ജി ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ അറിയിച്ചു.















