പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നീട്ടി.ഇന്നായിരുന്നു കേസ് ലിസ്റ്റ് ചെയ്തിരുന്നത്. ജനുവരി 28-ലേക്കാണ് വിധിപറയാണ് മാറ്റിയത് .
നേരത്തെ പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം തള്ളികൊണ്ട് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് എംഎൽഎ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്. ജനുവരി 11-നാണ് കാനഡയിലുള്ള എൻആർഐ യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
അന്വേഷണവുമായി മാങ്കൂട്ടത്തിൽ ഒരുതരത്തിലും സഹകരിക്കുന്നില്ലെന്നും ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും പുറത്തിറങ്ങിയാൽ അതിജീവിതമാരുടെ ജീവന് ഭീഷണിയാണെന്നും റിമാൻഡ് റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.
നിലവിൽ രണ്ട് ബലാത്സംഗക്കേസുകൾ കൂടി രാഹുലിനെതിരെ നിലവിലുണ്ട്. ഈ കേസുകളിൽ മുൻകൂർ ജാമ്യവും ഇടക്കാല സംരക്ഷണവും നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് മൂന്നാമത്തെ പരാതി ലഭിക്കുന്നതും, ക്രൈംബ്രാഞ്ച് എംഎൽഎയെ അറസ്റ്റ് ചെയ്യുന്നതും. നിലവിൽ രാഹുൽ മാങ്കൂട്ടത്തിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.















