തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തിൽ തലസ്ഥാന നഗരി അമരുമ്പോഴും പ്രചാരണ രംഗത്ത് മുൻ മേയർ ആര്യ രാജേന്ദ്രനെ ഒരു മൂലയിലേക്ക് ഒതുക്കി സിപിഎം. കഴിഞ്ഞ ദിവസം സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി പങ്കെടുത്ത പൂജപ്പുര പൊതുസമ്മേളനത്തിൽ ആര്യ ആദ്യം എത്തിയിരുന്നെങ്കിലും, വേദിയിലോ മുൻനിരയിലോ സ്ഥാനമുണ്ടായിരുന്നില്ല. സാധാരണ പ്രവർത്തകർക്കിടയിൽ ഒരു കാഴ്ചക്കാരിയുടെ റോളിൽ കുഞ്ഞിനെയും കളിപ്പിച്ചു കൊണ്ട് മേയർ ഒതുങ്ങിക്കൂടി.
21-ാം വയസ്സിൽ ഭരണമേറ്റെടുത്ത ആര്യ രാജേന്ദ്രനെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്നാണ് സിപിഎം കൊട്ടിഘോഷിച്ചത്. എന്നാൽ വിവാദങ്ങളുടെയും അഹങ്കാരത്തിന്റെയും ഭരണകാലമാണ് തലസ്ഥാനം അന്ന് കണ്ടത്. അഞ്ചു വർഷത്തെ മേയർ ഭരണത്തിന് ശേഷം ആര്യയ്‌ക്ക് ഇത്തവണ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സീറ്റ് പോലും നൽകിയിരുന്നില്ല. നിയമസഭയിലേക്ക് പരിഗണിക്കാം എന്നായിരുന്നു പാർട്ടിയുടെ അന്നത്തെ നിലപാട്.
എന്നാൽ, 45 വർഷമായി എൽ.ഡി.എഫ്. കുത്തകയാക്കി വെച്ചിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ ഭരണം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെടുകയും നഗരസഭയിൽ കാവിക്കൊടി പാറുകയും ചെയ്തതോടെ സ്ഥിതി മാറി. ഈ സാഹചര്യത്തിൽ നിയമസഭയിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയിൽ ആര്യയുടെ പേര് ഒരു ഘട്ടത്തിൽ പോലും സിപിഎം പരിഗണിച്ചില്ല. ഇതോടെ തലസ്ഥാനത്തെ രാഷ്‌ട്രീയ പോരാട്ടത്തിൽ സജീവമാകാനാകാതെ ഒരു മൂലയിലേക്ക് ഒതുക്കപ്പെട്ടിരിക്കുകയാണ് മുൻ മേയർ. ആര്യയുടെ ഭർത്താവ് സച്ചിൻ ദേവ് ബാലുശ്ശേരി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ്. എന്നാൽ ഇവിടെത്തെ പ്രചാരണത്തിലും ആര്യ സജീവമല്ല.















