കൊൽക്കൊത്ത : നടൻ രാഹുൽ അരുണോദയ് ബാനർജി മുങ്ങിമരിച്ച സംഭവത്തെത്തുടർന്ന് ബംഗാളി സിനിമാ- ടെലിവിഷൻ മേഖലയിൽ അനിശ്ചിതകാല സമരം. പശ്ചിമ ബംഗാൾ മോഷൻ പിക്ചർ ആർടിസ്റ്റ്‌സ് ഫോറത്തിന്റെ അടിയന്തരയോഗമാണ് പണിമുടക്കിന് ആഹ്വാനംചെയ്തത്. ബംഗാളി സിനിമാ മേഖലയിലെ മുതിർന്ന അംഗങ്ങൾ ഉൾപ്പെടെ അടിയന്തരയോഗത്തിൽ പങ്കെടുത്തിരുന്നു.
ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണത്തിനിടെയായിരുന്നു നടന്‍ രാഹുല്‍ ബാനര്‍ജിയുടെ മുങ്ങി മരണം. സിനിമാ സെറ്റിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. അഭിനേതാക്കളുടേയും സാങ്കേതികപ്രവർത്തകരുടേയും സുരക്ഷ ഉറപ്പുവരുത്തിയാൽ മാത്രമേ ഷൂട്ടിങ് പുനരാരംഭിക്കുകയുള്ളൂവെന്നും സമരക്കാർ പറയുന്നു
പ്രസൻജിത്ത് ചാറ്റർജി, ഋതുപർണ സെൻഗുപ്ത, ശാന്തിലാൽ മുഖർജി, സ്വരൂപ് ബിശ്വാസ് ഉൾപ്പെടെയുള്ള മുതിർന്നവർ യോഗത്തിൽ പങ്കെടുത്തു. ഒട്ടേറെ സംവിധായകരും നിർമാതാക്കളും ചാനലുകളുടെ പ്രതിനിധികളും യോഗത്തിലുണ്ടായിരുന്നു. രാഹുൽ ചാറ്റർജിയുടെ അപകടമരണത്തിന്റെ കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്ന് സംഘടനയുടെ വാർത്താക്കുറിപ്പിൽ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ആരംഭിക്കുന്ന അനിശ്ചിതകാലസമരം, സുരക്ഷ ഉറപ്പുനൽകിയാൽ മാത്രമേ അവസാനിപ്പിക്കുകയുള്ളൂവെന്നും സംഘടന വ്യക്തമാക്കി.
ബംഗാളി വിനോദ വ്യവസായത്തിലെ ചിരപരിചിത മുഖമായിരുന്നു രാഹുൽ അരുണോദയ് ബാനർജി. മാർച്ച് 29-ന് ഒഡീഷയിലെ തൽസാരി ബീച്ചിൽ ഒരു പരമ്പരയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു അദ്ദേഹം മുങ്ങിമരിച്ചത്. ‘ഭോലേബാബ പാർ കരേഗ’ എന്ന ബംഗാളി പരമ്പരയുടെ ചിത്രീകരണത്തിനിടെയാണ് രാഹുൽ ബാനർജിക്ക് അപകടം സംഭവിച്ചത്.
2008-ലെ സൂപ്പർഹിറ്റ് ചിത്രമായ ‘ചിരോദിനി തുമി ജെ അമർ’ എന്ന സിനിമയിലൂടെയാണ് രാഹുൽ അരുണോദയ് ബാനർജി വലിയ പ്രശസ്തി നേടിയത്. ‘ജാക്ക്‌പോട്ട്’, ‘ലവ് സർക്കസ്’, ‘ശോനോ മോൻ ബോലി തുമയ്’ തുടങ്ങിയ സിനിമകളിലും ‘ഗീത എൽഎൽബി’, ‘ദേശർ മാതി’ തുടങ്ങിയ നിരവധി ടെലിവിഷൻ ഷോകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.















