ബെംഗളൂരു: ഐപിഎല്‍ ടിക്കറ്റ് അമിത വിലയ്‌ക്ക് വിറ്റ് കേസില്‍ കാന്റീന്‍ ജീവനക്കാരന്‍ പിടിയില്‍. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ‘ശ്രീ ലക്ഷ്മി കാന്റീന്‍’ ജീവനക്കാരനായ ചന്ദ്രശേഖറിനെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 15-ന് നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിന്റെ ടിക്കറ്റുകള്‍ അമിതവിലയ്‌ക്ക് വില്‍ക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
15,000 രൂപ മുതല്‍ 19,000 രൂപ വരെ ഈടാക്കിയാണ് ഇയാള്‍ ടിക്കറ്റുകള്‍ വിറ്റിരുന്നത്. ഇത്തരത്തില്‍ ഏകദേശം 180-ലധികം ടിക്കറ്റുകളാണ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയത്. ടിക്കറ്റുകള്‍ മൊത്തമായി വാങ്ങി മറിച്ചുവില്‍ക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ചന്ദ്രശേഖറിലേക്ക് എത്തിയത്. ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ‘ടിക്കറ്റ് ജെനി’ വഴിയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നത്. ഇതിനുപിന്നില്‍ ചില സ്വകാര്യ കമ്പനികളുടെ ഇടപെടല്‍ പോലീസ് കണ്ടെത്തി.
സ്വാസ്തിക് ഹെവി എഞ്ചിനീയറിംഗ്, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ കണ്‍സള്‍ട്ടന്റ് കമ്പനി, ധരണി കമ്പ്യൂട്ടേഴ്‌സ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് ടിക്കറ്റുകള്‍ മൊത്തമായി വാങ്ങിയിരുന്നത്. മാര്‍ച്ച് 28-ന് നടന്ന ആര്‍സിബി – സിഎസ്‌കെ മത്സരത്തിലും സമാനമായ രീതിയില്‍ 6,60,000 രൂപ വിലമതിക്കുന്ന 81 ടിക്കറ്റുകള്‍ ഇതേ കമ്പനികളുടെ പേരില്‍ വാങ്ങി കരിഞ്ചന്തയില്‍ വിറ്റതായി അന്വേഷണത്തില്‍ തെളിഞ്ഞു. വിവിധ വിഭാഗങ്ങളിലായി 17,52,600 രൂപ വിലവരുന്ന 181 ടിക്കറ്റുകള്‍ ഇത്തരത്തില്‍ നിയമവിരുദ്ധമായി മറിച്ചുവിറ്റിട്ടുണ്ട്.
ചോദ്യം ചെയ്യലില്‍, കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായ ഗണേഷ് പരീക്ഷിത് ആണ് തനിക്ക് ടിക്കറ്റുകള്‍ നല്‍കിയതെന്ന് ചന്ദ്രശേഖര്‍ വെളിപ്പെടുത്തി. ടിക്കറ്റുകള്‍ അമിതവിലയ്‌ക്ക് വില്‍ക്കാന്‍ പരീക്ഷിത് നിര്‍ദ്ദേശം നല്‍കിയതായും ഇയാള്‍ പറഞ്ഞു. ഗണേഷ് പരീക്ഷിത് നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ടിക്കറ്റ് വില്‍പനയ്‌ക്ക് സൗകര്യമൊരുക്കിയ സ്വകാര്യ കമ്പനികളുടെ മാനേജിംഗ് ഡയറക്ടര്‍മാര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്‍സൈഡര്‍മാരുടെ സഹായത്തോടെ സ്റ്റേഡിയത്തിനുള്ളില്‍ തന്നെ ഇത്തരം മാഫിയ പ്രവര്‍ത്തിക്കുന്നത് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.















