ബോളിവുഡ് താരം കജോളും മകൾ നൈസ ദേവ്ഗണും തമ്മിലുള്ള ബന്ധംആരാധകർക്ക് സുപരിചിതമാണ്. എന്നാൽ തങ്ങൾക്കിടയിൽ വർഷങ്ങളോളം നീണ്ടുനിന്ന വലിയൊരു അകൽച്ചയുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. പ്രശസ്ത യൂട്യൂബർ ലില്ലി സിംഗിന് നൽകിയ അഭിമുഖത്തിലാണ് തന്റെ കുടുംബജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് കജോൾ മനസുതുറന്നത്.
മകളുടെ കൗമാരപ്രായത്തിൽ ഒരു അമ്മയെന്ന നിലയിൽ താൻ അനുഭവിച്ച മാനസിക പ്രയാസങ്ങളെക്കുറിച്ചാണ് കജോൾ പ്രധാനമായും സംസാരിച്ചത്. നൈസയ്‌ക്ക് 12 വയസ്സുള്ളപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പ്രായത്തിന്റേതായ ഹോർമോൺ വ്യതിയാനങ്ങളും പെരുമാറ്റത്തിലെ മാറ്റങ്ങളും വലിയ തർക്കങ്ങൾക്ക് വഴിവെച്ചു. അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായതോടെ ഏകദേശം മൂന്ന് വർഷത്തോളം ഇരുവരും തമ്മിൽ സംസാരിക്കാത്ത അവസ്ഥയുണ്ടായി. തർക്കങ്ങൾക്കിടയിൽ ഒരിക്കൽ നിയന്ത്രണം നഷ്ടപ്പെട്ട കജോൾ നൈസയുടെ പുതിയ ഫോൺ തല്ലിത്തകർക്കുക പോലുമുണ്ടായി. ഇന്ന് നൈസയുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നും പഴയ പ്രതിസന്ധികളെല്ലാം തങ്ങൾ അതിജീവിച്ചുവെന്നും കജോൾ അഭിമുഖത്തിൽ പറഞ്ഞു.
തന്റെ അനുഭവം പങ്കുവെക്കുന്നതിലൂടെ ഇന്നത്തെ കാലത്തെ മാതാപിതാക്കൾക്കും കൗമാരക്കാർക്കും ചില പ്രധാന ഉപദേശങ്ങളും കജോൾ നൽകുന്നുണ്ട്. മക്കൾ കൗമാരത്തിലേക്ക് കടക്കുമ്പോൾ അവരുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ സ്വാഭാവികമാണെന്ന് തിരിച്ചറിയണം. വൈകാരികമായി പ്രതികരിക്കാതെ ക്ഷമയോടെ സാഹചര്യങ്ങളെ നേരിടാൻ മാതാപിതാക്കൾ ശ്രമിക്കണം. എത്ര വലിയ പിണക്കമാണെങ്കിലും സംസാരിക്കാതിരിക്കുന്നത് അകൽച്ച വർദ്ധിപ്പിക്കും. മക്കൾക്ക് തങ്ങളുടെ കാര്യങ്ങൾ തുറന്നു പറയാനുള്ള ഒരു ‘സേഫ് സ്പേസ്’ വീട്ടിൽ ഒരുക്കണം. മക്കൾ വളരുമ്പോൾ അവർക്ക് സ്വന്തമായ വ്യക്തിത്വവും അഭിപ്രായങ്ങളും ഉണ്ടാകുമെന്നും അത് ഉൾക്കൊള്ളാൻ മാതാപിതാക്കൾക്ക് സമയമെടുക്കുമെന്നും താരം കൂട്ടിച്ചേർത്തു.















