ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ പ്രതി സജിയുമായി പോലീസ് ഇന്ന് കൂടുതൽ തെളിവെടുപ്പ് നടത്തും. പ്രതിയെ വീട്ടിലെത്തിച്ചാണ് ഇന്ന് നടപടികൾ പൂർത്തിയാക്കുക. കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും മൃതദേഹം മറവു ചെയ്യാൻ ഉപയോഗിച്ച സാമഗ്രികളും പോലീസ് കണ്ടെടുത്തു. ഇന്നത്തെ നടപടികൾക്ക് ശേഷം 11 മണിയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഏപ്രിൽ നാലിന് വൈകുന്നേരം സജിയും സഹോദരൻ റെജിയും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാത്രിയിൽ അമ്മയും സഹോദരനും കിടപ്പുമുറിയിൽ ഉറങ്ങാൻ കിടന്ന സമയത്താണ് സജി ആക്രമണം നടത്തിയത്. റെജിയെ അതിക്രൂരമായി മർദ്ദിച്ച ശേഷം കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സഹോദരനെ കൊന്നത് അമ്മ കണ്ടതിനാൽ മേരിക്കുട്ടിയെ മുഖത്തിടിച്ചും ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞും ക്രൂരമായി കൊലപ്പെടുത്തി.
മൃതദേഹങ്ങൾ രണ്ടുദിവസത്തോളം വീടിനു പുറത്ത് ഗ്രീൻ നെറ്റിൽ പൊതിഞ്ഞു സൂക്ഷിച്ച ശേഷം, മൂന്നാം ദിവസം അർദ്ധരാത്രിയോടെ കുഴിച്ചിടുകയായിരുന്നു. മൃതദേഹങ്ങൾ കുഴിച്ചുമൂടിയ സ്ഥലത്ത് ആർക്കും സംശയം തോന്നാതിരിക്കാൻ പ്രതി ഏലച്ചെടികൾ നട്ടുപിടിപ്പിച്ചു. ചെടികൾ വളർന്നു പന്തലിച്ചാൽ പിന്നീട് ആരും അവിടെ പരിശോധിക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു പ്രതി ഇത്തരമൊരു നീക്കം നടത്തിയത്.
കൊലപാതകത്തിന് ശേഷവും ഒന്നുമറിയാത്ത ഭാവത്തിൽ സജി ഇതേ വീട്ടിൽ തന്നെ താമസം തുടരുകയായിരുന്നു. പ്രതിയുടെ പിതാവ് മാത്യുവിനെ കുറിച്ചും നിലവിൽ വിവരങ്ങളൊന്നുമില്ല. മാത്യുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സജി നൽകിയ മൊഴികളിലെ വൈരുദ്ധ്യം പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. പിതാവിനും സമാനമായ വിധി സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.















