തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്‌ക്ക് അന്ത്യം കുറിച്ചുകൊണ്ട് എല്‍ഡിഎഫ് പരാജയത്തിലേക്ക്. തിങ്കളാഴ്ച പുറത്തുവന്ന ട്രെന്‍ഡുകള്‍ പ്രകാരം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരം ഒഴിയുമെന്ന് ഉറപ്പായി. ഇതോടെ, 1977-ന് ശേഷം ആദ്യമായി ഇന്ത്യയിലെ ഒരു സംസ്ഥാനത്തും കമ്യൂണിസ്റ്റ് ഭരണം ഇല്ലാത്ത സാഹചര്യം സംജാതമാവുകയാണ്.
പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ കേരളത്തിലും അധികാരം നഷ്ടപ്പെട്ടത് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് രാജ്യത്തേറ്റ വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. 1957-ല്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അധികാരമേറ്റ സര്‍ക്കാര്‍, ലോകത്ത് ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരുകളില്‍ ഒന്നായിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി വിപ്ലവകരമായ ഭൂപരിഷ്‌കരണ നിയമങ്ങള്‍ കൊണ്ടുവന്നു.
പിന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നിട്ടുനില്‍ക്കുന്നവരെ സംവരണ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന ‘ക്രീമിലെയര്‍’ ആശയം ആദ്യമായി മുന്നോട്ടുവെച്ചത് ഇഎംഎസ് സര്‍ക്കാരായിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ കേന്ദ്രം ആര്‍ട്ടിക്കിള്‍ 356 ദുരുപയോഗം ചെയ്ത് സര്‍ക്കാരിനെ പിരിച്ചുവിട്ടെങ്കിലും, ആ സര്‍ക്കാരിന്റെ നയങ്ങള്‍ കേരളത്തിന്റെ വികസനത്തിന് അടിത്തറയായി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാര്‍ രണ്ട് വട്ടം തുടര്‍ച്ചയായി അധികാരത്തിലിരുന്നത് അപൂര്‍വ്വമായ നേട്ടമായിരുന്നു.
1977 മുതല്‍ 2011 വരെ നീണ്ട ജ്യോതി ബസുവിന്റെയും ബുദ്ധദേബ് ഭട്ടാചാര്യയുടെയും ഭരണം ഇന്ത്യന്‍ രാഷ്‌ട്രീയ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കമ്യൂണിസ്റ്റ് ഭരണമായിരുന്നു. ഭൂപരിഷ്‌കരണവും പഞ്ചായത്തിരാജ് സംവിധാനത്തിലൂടെ താഴെത്തട്ടിലേക്ക് അധികാരം എത്തിച്ചതും പാര്‍ട്ടിയെ ജനകീയമാക്കി. തൊണ്ണൂറുകളില്‍ കൊണ്ടുവന്ന വ്യവസായവല്‍ക്കരണ നയങ്ങളും നിര്‍ബന്ധിത ഭൂമി ഏറ്റെടുക്കലും (സിംഗൂര്‍, നന്ദിഗ്രാം) പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റി. 2011-ല്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഈ ആധിപത്യത്തിന് അന്ത്യം കുറിച്ചു.
ത്രിപുരയില്‍ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അടിത്തറ ഉണ്ടാക്കിയത്. 1998 മുതല്‍ 2018 വരെ മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ത്രിപുര ഇടതുകോട്ടയായി തുടര്‍ന്നു. എന്നാല്‍ 2018-ല്‍ ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിലൂടെയും പ്രാദേശിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും ബിജെപി ഈ കോട്ട തകര്‍ത്തു. കേരളത്തിലെ ഈ തോല്‍വിക്ക് പിന്നില്‍ ശക്തമായ ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രി പിണറായി വിജയനില്‍ മാത്രം കേന്ദ്രീകരിച്ചുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനവുമാണെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നു. ഇന്ത്യയുടെ കിഴക്കും തെക്കും ഒരുപോലെ കമ്യൂണിസ്റ്റ് സ്വാധീനം കുറയുന്നത് ദേശീയ രാഷ്‌ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും.















