തിരുവനന്തപുരം: ലോകപ്രശസ്തമായ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കടുത്ത സുരക്ഷാ ആശങ്കയുയർത്തി വൻ സ്വർണ്ണ-വജ്ര മോഷണവിവരം പുറത്ത്. നൂറ്റാണ്ടുകൾ പഴക്കമുള്ള നിധിശേഖരമുള്ള ക്ഷേത്രത്തിൽ നിന്നും സ്വർണവും വജ്രവും ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കൾ ഇടയ്‌ക്കിടെ കാണാതാകുന്നുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ക്ഷേത്രത്തിലെ അതിഗുരുതരമായ ഈ സാഹചര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് അടിയന്തര റിപ്പോർട്ട് നൽകി.
ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട അമൂല്യ വജ്രാഭരണമായ ‘വൈരനാമം’ കുറച്ചുനാളുകളായി കാണാനില്ലെന്നാണ് ഏറ്റവും പ്രധാനപ്പെട്ട വെളിപ്പെടുത്തൽ. ആറുമാസം മുൻപ് അറ്റകുറ്റപ്പണികൾക്കായി ഇത് കൊണ്ടുപോയി എന്നാണ് രേഖകളിൽ ഉള്ളതെങ്കിലും ഇതുവരെ തിരികെ എത്തിച്ചിട്ടില്ല. ഇതിനുപുറമേ, ഭക്തർ വഴിപാടായി സമർപ്പിച്ച സ്വർണത്തിൽ 78 ഗ്രാമോളം കുറവുള്ളതായും കണ്ടെത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണിക്കെന്ന പേരിൽ കൊണ്ടുപോയ ഒരു സ്വർണ്ണവിളക്ക് ആറുമാസം കഴിഞ്ഞിട്ടും ക്ഷേത്ര രജിസ്ട്രിയിൽ തിരിച്ചെത്തിയിട്ടില്ലെന്ന വിവരവും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.
നിലവറയ്‌ക്ക് പുറത്തുള്ള മുഴുവൻ സ്വർണവും വെള്ളിയും എത്രയും വേഗം അതീവ സുരക്ഷിതമായ സ്ട്രോങ് റൂമിലേക്ക് മാറ്റണമെന്നും, ഭക്തർ സംഭാവനയായി നൽകുന്ന മുഴുവൻ വസ്തുക്കളും പ്രത്യേക ലോക്കറുകളിലേക്ക് മാറ്റി കൃത്യമായ പൊലീസ് കാവൽ ഏർപ്പെടുത്തണമെന്നും, സുരക്ഷാ ഉദ്യോഗസ്ഥരുടെ കർശനമായ പരിശോധനകൾക്ക് വിധേയമാകാതെ ഒരാളെപ്പോലും ക്ഷേത്ര പരിസരത്തേക്ക് പ്രവേശിപ്പിക്കരുതെന്നും ഡി.ജി.പി കർശന നിർദേശം നൽകി.
ക്ഷേത്ര സുരക്ഷയിലെ ഈ വൻ അപാകത പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നിർദേശങ്ങൾ നടപ്പിലാക്കണമെന്നും ഡി.ജി.പി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.















