നടന്‍ സലിംകുമാറിന് വിട; മതപരമായ ചടങ്ങുകളില്ലാതെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന്റെ ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ മുന്‍കൂട്ടിയുള്ള ആഗ്രഹപ്രകാരം മതപരമായ യാതൊരുവിധ ചടങ്ങുകളും കൂടാതെയായിരുന്നു സംസ്‌കാരം നടന്നത്. ചിതാഭസ്മം പുഴയിലൊഴുക്കുന്നതുള്‍പ്പെടെയുള്ള കര്‍മങ്ങളും ഒഴിവാക്കണമെന്ന് അദ്ദേഹം നേരത്തെ നിര്‍ദേശിച്ചിരുന്നു. കോണ്‍ഗ്രസ് പതാക പുതപ്പിച്ച ഭൗതികദേഹത്തിന് മക്കളായ ചന്തുവും ആരോമലും ചേര്‍ന്നാണ് ചിതയ്‌ക്ക് തീകൊളുത്തിയത്. സംസ്‌കാര ചടങ്ങുകളില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി എന്നിവര്‍ നേരിട്ടെത്തി പങ്കെടുത്തു.

പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ‘ലാഫിങ് വില്ല’ എന്ന അദ്ദേഹത്തിന്റെ വസതിയിലേക്ക് മൃതദേഹം എത്തിച്ചപ്പോഴും പ്രിയതാരത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ വന്‍ ജനവലിയാണ് തടിച്ചുകൂടിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സലിംകുമാറിന്റെ ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും ഇന്നലെ രാത്രി 10.43-ഓടെ അദ്ദേഹം അന്തരിക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെ പറവൂര്‍ ടൗണ്‍ഹാളില്‍ എത്തിച്ച ഭൗതികദേഹം ഉച്ചയ്‌ക്ക് ഒരു മണി വരെ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി അവിടെ സൂക്ഷിച്ച ശേഷമാണ് വീട്ടിലേക്ക് കൊണ്ടുപോയത്.

2010-ല്‍ പുറത്തിറങ്ങിയ ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. 2005-ല്‍ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡും, 2013-ല്‍ ‘അയാളും ഞാനും തമ്മില്‍’ എന്ന ചിത്രത്തിലൂടെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡും നേടി. കൂടാതെ, 2013-ല്‍ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

2016-ല്‍ ‘കറുത്ത ജൂതന്‍’ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനും അര്‍ഹനായി. എറണാകുളം ചിറ്റാറ്റുകരയില്‍ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബര്‍ 10-നായിരുന്നു സലിംകുമാറിന്റെ ജനനം.

Share