തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്ക് ഉൾപ്പടെ 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ സ്ഥിരീകരിച്ചു. കോഴിക്കോട് മൂന്ന് കുട്ടികൾക്കാണ് രോഗബാധ റിപ്പോർട്ട്ചെയ്തത്. ബത്തേരിയിലെ പ്രാഥമിക പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതൽ പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഷിഗെല്ല രോഗവ്യാപനത്തേ തുടർന്ന് ഭക്ഷ്യസുരക്ഷയിൽ കർശന നിർദേശം നൽകി മന്ത്രി. എല്ലാവരും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഹോട്ടലുകളിലും യുദ്ധീകരിച്ച ജലം മാത്രമേ കൊടുക്കാവൂ. ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന കർശനമാക്കും.
വയറിളക്കം കണ്ട സ്കൂളിലെ കുഴൽകിണറ്റിലെ വെള്ളത്തിന് പ്രശ്നം ഇല്ല. സ്കൂളിലെ കിണറ് വെള്ളത്തിന്‍റെ പരിശോധന ഫലം വന്നിട്ടില്ല. കോഴിക്കോട് ജില്ലയുടെ പല ഭാഗത്തും രോഗ ലക്ഷണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചിരുന്നു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. കടുത്ത വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾക്ക് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.














